മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ; മനോജ് എത്തി 'ശിവാാ' എന്ന് വിളിച്ചു; മുട്ടുമടക്കി

മനോജ് പറഞ്ഞു, തിരുനക്കര ശിവൻ അനുസരിച്ചു. ഇടഞ്ഞ കൊമ്പനു മുന്നിൽ രണ്ടര മണിക്കൂർ വിറച്ച് കോട്ടയം ഇല്ലിക്കൽ. തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞതറിഞ്ഞതോടെ മരുതന ഭാഗത്തേക്കു പല ഭാഗത്തു നിന്നായി ജനമെത്തി. ഇന്നലെ വൈകിട്ട് 5.30നാണ്  ആന ഇടഞ്ഞത്.   ശിവന്റെ മുൻ പാപ്പാനാണ് സി.എം. മനോജ് കുമാർ.  ഇന്നലെ ആന ഇടഞ്ഞപ്പോൾ മനോജ് ചിറക്കടവിലായിരുന്നു. ഉടനെ നാട്ടുകാരും ദേവസ്വം അധികൃതരും മനോജിനെ വിളിച്ചു. ബൈക്കിൽ പാഞ്ഞെത്തിയ മനോജ് ശിവനോട് ഇരിക്കാൻ പറഞ്ഞു. കൊമ്പു കുത്തിച്ചു.

തുടർന്ന് പഴവും ശർക്കരയും നൽകി. 9 മണിയോടെ അഴിച്ച് ചെങ്ങളത്തു കാവിലേക്കു കൊണ്ടു പോയി. ചിറക്കടവ് നീലകണ്ഠന്റെ പാപ്പാനായ മനോജിനെ ഇന്നലെ ശിവന്റെ പാപ്പാനായി നിയമിച്ചു. 10 വർഷം ശിവന്റെ രണ്ടാം പാപ്പാനായ മനോജ് 4 മാസം മുൻപാണ് മാറിയത്. 

ഇല്ലിക്കൽ ഭാഗത്തു വച്ചായിരുന്നു ആന ആദ്യം കുറുമ്പ് കാട്ടിയത്.  അവിടെ നിന്നു മരുതന ഭാഗത്തേക്കു ഓടുകയായിരുന്നു. ഈ സമയത്ത് രണ്ടാം പാപ്പാൻ വിക്രമൻ ആനപ്പുറത്തുണ്ടായിരുന്നു. 

ആന ഇടഞ്ഞതറിഞ്ഞതോടെ  മരുതന ഭാഗത്ത് ജനങ്ങളെ കൊണ്ടുനിറഞ്ഞു. ഇടക്കരിച്ചിറ റോഡിലേക്ക് ആളുകൾ കയറാതിരിക്കാൻ പൊലീസ് തടഞ്ഞു. ആനയുടെ മുൻപത്തെ പാപ്പനായ മനോജിനെ വിളിക്കാൻ ദേവസ്വം ബോർഡ് അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടു. ചിറക്കടവ്  ക്ഷേത്രത്തിലെ ആനയുടെ പാപ്പാനായി മനോജ് സ്ഥലം മാറിപ്പോയതായിരുന്നു. മനോജ്  എട്ടോടെ സ്ഥലത്തെത്തി.

ഇതോടെയാണ് ആന ശാന്തനായത്. മനോജ് ആനയെ കൂച്ചുവിലങ്ങിടുകയും ചെയ്തു. രാത്രി എട്ടരയോടെ ആനയുടെ കൂച്ചുവിലങ്ങഴിച്ചു ചെങ്ങളത്തുകാവ് ക്ഷേത്രമൈതാനത്ത് മനോജ് തളച്ചതോടെയാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്.

സുഖചികിത്സയുടെ ഭാഗമായി ചെങ്ങളത്തുകാവിലാണ് ആനയെ തളച്ചിരുന്നത്. ഡോക്ടറുടെ പ്രത്യേക അനുമതിയോടെ തിരുനക്കര ഉത്സവത്തിനായി തിങ്കളാഴ്ചയാണു ക്ഷേത്രത്തിലേക്കു കൊണ്ടുവന്നത്. ഇന്നലെ അൽപശി ഉത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിനു ശേഷം ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്.