അമ്മയുടെ കത്തിയമർന്ന ചിത, മഴയിൽ ഒഴുകിപ്പോകാതെ കാവലൊരുക്കി മക്കൾ

തുറവൂർ : അമ്മയുടെ കത്തിയമർന്ന ചിത, മഴയിലും വേലിയേറ്റത്തിലും ഒഴുകിപ്പോകാതെ സംരക്ഷിച്ച് മക്കൾ. തുറവൂർ വളമംഗലം കടാതുരുത്ത് ക്ഷേത്രത്തിനു കിഴക്ക് തെക്കേച്ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ തങ്കമ്മ (62) മരിച്ചത് ഞായറാഴ്ച രാവിലെയാണ്. അന്നു വൈകിട്ടായിരുന്നു സംസ്കാരം. ഈ സമയം മഴ പെയ്യുന്നുണ്ടായിരുന്നു. 

തിങ്കളാഴ്ച പുലർച്ചെയും മഴ ശക്തമായി. ഇതിനിടെ വേലിയേറ്റത്തിൽ വേമ്പനാട്ടു കായലിൽ നിന്നുള്ള വെള്ളം വീട്ടുമുറ്റത്തേക്ക് അതിവേഗം ഒഴുകിയെത്തി.  ചിത ഒരുക്കിയ സ്ഥലത്തും വെള്ളമെത്തി. ഇതുകണ്ട് മക്കളായ മധുവും അനീഷും ബന്ധുക്കളും ചേർന്ന്, ചിതയ്ക്കു ചുറ്റും കല്ലുകൾ നിരത്തിയും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും വെള്ളത്തിന്റെ കുത്തൊഴുക്ക് തടഞ്ഞു. 

ശേഷക്രിയകൾക്കായി സംരക്ഷിക്കേണ്ട അസ്ഥി ഒഴുകിപ്പോകാതിരിക്കാൻ മക്കളും ബന്ധുക്കളും ചിതയ്ക്കരികിൽ കാവലൊരുക്കി കാത്തിരിപ്പാണ്.