ഒരേ പന്തലിൽ നാല് വിവാഹങ്ങൾ; ഒറ്റ ക്ഷണക്കത്ത്; കൂട്ടുകുടുംബ നൻമ

കൂട്ടുകുടുംബത്തിന്റെ നൻമയും ചൈതന്യവും നിറയുന്ന ഹിദായത്ത് ഭവനിൽ ഇന്നലെ ഒരേ പന്തലിൽ ഒരേ സമയം നടന്നത് 4 വിവാഹങ്ങൾ! മലയാളിക്കല്യാണ ചരിത്രത്തിൽ ആദ്യമായി നാല് വിവാഹങ്ങൾക്കും ഒറ്റ ക്ഷണക്കത്ത്!! വിവാഹകർമങ്ങൾക്കു ദിവസങ്ങൾക്കു മുൻപേ  എരുമേലി നാലാംമൈലിലെ വീട്ടിൽ ആൾക്കൂട്ടപ്പെരുമഴ. ഹിദായത്ത്  ഭവൻ ആറു സഹോദരങ്ങളുടേതാണ്. മൂന്നു നിലയുള്ള വീട്ടിൽ സഹോദരങ്ങളും പ്രിയപ്പെട്ടവരും ഉൾപ്പടെ  സദാസമയവും 50ൽ കുറയാത്ത അംഗങ്ങളുണ്ടാവും.

സഹോദരങ്ങളായ നാസറുദീൻ, നിസാറുദീൻ എന്നിവരുടെ മക്കളായ നജ്മ, നജ്മി, ബന്ധുക്കളായ എരുമേലി തൈപ്പറമ്പിൽ ഷാജി, തിരുവല്ല അലീന  മൻസിൽ സുബൈറിന്റെയും മക്കളായ സാദിന മോൾ, അലീന എന്നിവരുടെ വിവാഹങ്ങളാണ് വീട്ടുപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ  പന്തലിൽ നടന്നത്. എരുമേലി വില്ലൻചിറ അബ്ദുൽ റസാക്ക്, തിരുവല്ല അലീന മൻസിൽ ആരിഫ് ഖാൻ, ആലപ്പാറ കോയിക്കൽ മേപ്പുറത്ത് അൻസാരി,

കനകപ്പലം തെങ്ങുംമൂട്ടിൽ അജ്മൽ എന്നിവരാണു വരൻമാർ. ഇതിനായി വീടിനു പിന്നാമ്പുറത്തെ പുരയിടം നിരപ്പാക്കുകയും ചെയ്തു. 25000 ചതുരശ്ര അടിയാണു പന്തൽ.ഗൾഫിൽ  ബിസിനസ്  നടത്തുന്ന സഹോദരങ്ങൾ നാട്ടിലെത്തിയാൽ ഒന്നിച്ചാണു താമസം.

അപ്പോഴേക്കും കൂട്ടുകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം 100ന് അടുത്താവും. വീടിനു പിന്നാമ്പുറത്ത് ലളിതമായി തയ്യാറാക്കിയ  ഒറ്റ അടുക്കള മാത്രം. വീട്ടിലെ സ്ത്രീകൾ എല്ലാവരും ചേർന്നാണു വിശേഷാവസരങ്ങൾ ഒഴികെയുള്ള വേളയിൽ ഭക്ഷണം തയ്യാറാക്കുന്നത്.