രണ്ട് എൻജിനുകളും തകരാറിലായി; 233 യാത്രക്കാരുമായി അത്ഭുതലാൻഡിങ്

 233 യാത്രക്കാരുമായി ക്രൈമിയയിലേക്കു പുറപ്പെട്ട റഷ്യൻ വിമാനം പക്ഷിയിടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിനെ തുടർന്ന് ചോളപ്പാടത്ത് അടിയന്തരമായി ഇറക്കി. എൻജിനുകൾ നിലച്ച് ചക്രങ്ങൾ താഴ്ത്താൻ കഴിയാത്ത നിലയിലും ആളപായമില്ലാതെ സുരക്ഷിതമായി വിമാനം ഇറക്കിയ പൈലറ്റ് ദാമിർ യുസുപോവ് റഷ്യയുടെ നായകനായി. 

വിമാനത്താവളത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ലാൻഡ് ചെയ്തത്. 23 യാത്രക്കാർക്കു നിസ്സാര പരുക്കേറ്റു. 

ഉറാൽ എയർലൈൻസിന്റെ എയർബസ് 321 യാത്രാവിമാനമാണു വൻദുരന്തത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഷുക്കോവ്‌സ്കി വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ടു നിമിഷങ്ങൾക്കുള്ളിൽ പക്ഷികളിടിച്ച് ഒരു എൻജിൻ ഉടൻ തകരാറിലായി. വിമാനത്താവളത്തിൽ തിരിച്ചിറക്കാമെന്നു കരുതിയെങ്കിലും രണ്ടാമത്തെ എൻജിനും പണിമുടക്കിയതോടെ ചോളപ്പാടത്ത് ഇടിച്ചിറക്കുകയല്ലാതെ മറ്റു വഴിയില്ലായിരുന്നുവെന്ന് ദാമിർ യുസുപോവ് (41) പറഞ്ഞു.

ഹെലികോപ്റ്റർ പൈലറ്റിന്റെ മകനായ യുസുപോവ് അഭിഭാഷക വൃത്തി വേണ്ടെന്നുവച്ചാണ് 32–ാം വയസ്സിലാണു പൈലറ്റായത്.