മണ്ണിടിഞ്ഞ് വന്നു; പോറൽ പറ്റാതെ ഇൗ വീട്; 8 ലക്ഷത്തിന്റെ വീട്: കയ്യടി

കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകൾ നിർമിച്ച തണൽ എന്ന സംഘടനയ്ക്ക് കയ്യടി.  വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകളാണ് ഇവർ നിർമിച്ചു നൽകിയത്. ആദ്യമൊക്കെ ഇവരുടെ വീടുകളോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു ഗ്രാമം. 

പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്.

അത്തരത്തിൽ നിർമിച്ച ഒരു വീട് മണ്ണിടിച്ചിലിനെ പ്രതിരോധിച്ച് നിൽക്കുന്ന കാഴ്ച ഇത്തരം വീടുകളുടെ സാംഗത്യത്തിന്റെ നേർസാക്ഷ്യമാവുകയാണ്. കുത്തിയൊലിച്ചു വന്ന മണ്ണും ജലവും വീടിന് ഒരു പോറൽ പോലുമേൽപ്പിക്കാതെ താഴെക്കൂടെ ഒഴുകിപ്പോയി. വെറും രണ്ടാഴ്ച കൊണ്ട് നിർമിച്ച ഈ വീടിന്റെ നിർമാണച്ചെലവ് എട്ടു ലക്ഷം രൂപയിൽ താഴെയാണ്!

480 ചതുരശ്രയടി വിസ്‌തീർണമുള്ള വീട്ടിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. ഭൂനിരപ്പിൽ നിന്നും ഒന്നരമീറ്റർ (ഏകദേശം അഞ്ചടി) ഉയർത്തി പില്ലർ നൽകിയാണ് വീടിന്റെ അടിത്തറ നിർമിച്ചത്. വീടിന്റെ ചട്ടക്കൂട് മുഴുവൻ ജിഐ ഫ്രയിമുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ഫൈബർ സിമന്റ് ബോർഡുകൾ ഘടിപ്പിക്കുന്ന റാപിഡ് കൺസ്ട്രക്ഷൻ രീതിയാണ് ഇവിടെ അവലംബിച്ചത്. 

ഫൈബർ സിമന്റ് ബോർഡാണ് ഭിത്തികൾക്ക് ഉപയോഗിച്ചത്. ഭാരം കുറവ്, ഈർപ്പത്തെ പ്രതിരോധിക്കുന്നു എന്നീ ഗുണങ്ങളുമുണ്ട് ഇതിന്. വെള്ളപ്പൊക്കം വന്നാൽ കേടുവരാത്ത ഇത്തരം നൂറോളം പ്രീഫാബ് വീടുകൾ കേരളത്തിന്റെ പുനർനിർമിതിക്കായി ഒരുക്കുകയാണ് തണൽ.