ജയറാമിന്റെ പ്രിയ ഗണപതി; മംഗലാകുന്നിന്റെ ഐശ്വര്യം; ആനച്ചന്തത്തിന്റെ ഹീറോ വിടവാങ്ങി

ganapathy-jayaram
SHARE

‘ഇവൻ വന്നേ പിന്നെയാണ് ഞങ്ങൾക്ക് ഐശ്വര്യങ്ങൾ ഇരട്ടിക്കാൻ തുടങ്ങിയത്. ഇവൻ ഉണ്ടെങ്കിൽ നാടുണരും. ഏതും നാടും ഇവന്റെ വരവിൽ ആർത്തിരമ്പും..’ വാക്കുകളിൽ കണ്ണീർ നിറച്ച് മലയാളിയുടെ പ്രിയ കൊമ്പൻ മംഗലാംകുന്ന് ഗണപതിക്ക് വിട നൽകുകയാണ് ആനപ്രേമികൾ. ഇന്നലെ  വൈകിട്ട‌ോടെയാണ്  75 വയസുകാരനായ ഗണപതി ചരിഞ്ഞത്. പ്രശസ്തമായ മംഗലാംകുന്ന് അനത്തറവാട്ടിലെ ഏറ്റവും മുതിർന്ന ആനയായിരുന്നു ഗണപതി. നമ്പൂതിരി ആന എന്ന് പ്രേമികൾ വിളിക്കുന്ന ഗണപതിക്ക് കേരളത്തിൽ ആരാധകരേറെയാണ്. പൂരത്തിന് മാത്രമായിരുന്നില്ല സിനിമികളിൽ നായകനോളം പോന്ന വേഷങ്ങളും ചെയ്തിട്ടുണ്ട് ഗണപതി. 

കോന്നി ആനക്കൂട്ടിൽനിന്ന് ഏഴാംവയസിൽ കൊല്ലത്തെ അന്നപൂർണേശ്വരി ഹോട്ടലുകാരാണ് ഗണപതിയെ സ്വന്തമാക്കുന്നത്. പിന്നീട് പോബ്‌സൺ വ്യവസായ ഗ്രൂപ്പ‌് ഇവനെ സ്വന്തമാക്കി. ഇവരിൽനിന്ന് സിനിമാനടൻ ബാബു നമ്പൂതിരി വാങ്ങിയ ഗണപതിയെ പിന്നീട് മംഗലാംകുന്നുകാർ വാങ്ങുകയായിരുന്നു. ആന ലക്ഷണത്തിൽ പറയുന്ന എല്ലാ മേൻമകളും നിറഞ്ഞ തനിനാടൻ ആനയായിരുന്നു ഗണപതി. ഏറെക്കാലം പാപ്പാനായിരുന്ന ശങ്കരനാരായണനെ പലപ്പോഴും ഗണപതി സംരക്ഷിച്ച കഥകൾ പൂരപ്രേമികളുടെ നാവിൻ തുമ്പിലുണ്ട്. നടൻ ജയറാമിന്റെ പ്രിയപ്പെട്ട ആനയായിരുന്നു ഗണപതി.

സമ്മാനം, ആനച്ചന്തം , പട്ടാഭിഷേകം തുടങ്ങി മലയാളത്തിലെ പ്രിയപ്പെട്ട ആനസിനിമകളിലെല്ലാം മംഗലാംകുന്നിലെ ആനകളാണ്. ഇക്കൂട്ടത്തിൽ ജയരാജ്‌ ചിത്രമായ ആനച്ചന്തത്തിൽ അർജുൻ എന്ന ആനയുടെ റോളിൽ ഗണപതി നേടിയ കയ്യടി കുറച്ചൊന്നുമല്ലായിരുന്നു. മുത്തു എന്ന രജനീകാന്ത് ചിത്രത്തിലും സ്റ്റെൽ മന്നനൊപ്പം ഗണപതി എത്തിയിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE