250 കിലോ ഭാരം പൊക്കാൻ ശ്രമം; കാൽ വളഞ്ഞ് രണ്ടായി ഒടിഞ്ഞു: വിഡിയോ

ഭാരോദ്വഹന മൽസര പരിശീലനത്തിനിടയിൽ 250 കിലോ ഭാരം പൊക്കാൻ ശ്രമിച്ച മൽസരാർഥിയുടെ കാൽ വളഞ്ഞ് രണ്ടായി ഒടിഞ്ഞു. റഷ്യയിലാണ് ദാരുണമായ സംഭവം. യരോസ്ലാവ് റഡ്ഷെവിക്ക് എന്ന യുറേഷ്യൻ ഭാരോദ്വാഹകനാണ് ഗുരുതരമായി പരുക്കേറ്റത്. 

ജിമ്മിൽ വ്യക്തിഗതപരിശീലകനായിട്ടാണ് യരോസ്ലാവ് ജോലി ചെയ്യുന്നത്. നിരവധി മല്‍സരങ്ങളിലും ഇതിന് മുൻപ് പങ്കെടുത്തിട്ടുണ്ട്. ജോലി ചെയ്യുന്ന ജിമ്മിൽ തന്നെയായിരുന്നു പരിശീലനം. ഭാരം എടുത്ത് ഉയർത്താൻ ശ്രമിക്കുന്നതിടിയൽ കാലുകൾ വളഞ്ഞ് പോയ യരോസ്ലാവ് വേദനകൊണ്ട് പുളഞ്ഞ് നിലത്തിരുന്നു. സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നതുകൊണ്ട് 250 കിലോ ഭാരം എടുത്തുമാറ്റി യരോസ്ലാവിനെ സ്വതന്ത്രനാക്കി. എന്നാൽ അപ്പോഴേക്കും കാലുകൾ രണ്ടായി ഒടിഞ്ഞ് അനങ്ങാൻ പറ്റാത്ത അവസ്ഥയായി. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചു.

ഇദ്ദേഹത്തിന് നീണ്ടകാലത്തെ ചികിൽസ ആവശ്യമുണ്ട്. ഉടനെയൊന്നും പരിശീലകനായി ജോലിയിൽ പ്രവേശിക്കാനാകില്ല. ഭീമമായ മെഡിക്കൽ ബില്ലും ആശുപത്രി ചെലവുകളും തനിക്ക് താങ്ങാവുന്നതിനും അപ്പുറമാണെന്ന് യരോസ്ലാവ് പ്രതികരിച്ചു.

ഏതാനും ആഴ്ചകളായി കാലിന് കടുത്തവേദനയുണ്ടായിരുന്നെങ്കിലും അതൊന്നും കാര്യമാക്കാതെ വേദനസംഹാരി കഴിച്ച് പരിശീലനം തുടരുകയായിരുന്നു. മൽസരത്തിൻ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.