ഭര്‍ത്താവിന്റെ പുതിയ ഭാര്യയെ കുതിരയെന്ന് വിളിച്ചു; ദുബായില്‍ 2 വര്‍ഷം തടവുശിക്ഷ

മുൻഭർത്താവിന്റെ പുതിയ ഭാര്യയെ 'കുതിര' എന്ന് വിളിച്ചതിന് മുൻ ഭാര്യയ്ക്ക് രണ്ട്‌വർഷം തടവ്ശിക്ഷ വിധിച്ചു. ബ്രിട്ടീഷ് യുവതി ലലേഹ് ഷാർവേഷ് എന്ന യുവതിയ്ക്കാണ് അസാധാരണശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. ലണ്ടൻ നിവാസിയായ ഇവരെ ദുബായി വിമാനത്താവളത്തിൽവെച്ചാണ് അറസ്റ്റ് ചെയ്യുന്നത്. മുൻഭർത്താവിന്റെ മരണത്തിന് അനുശോചനം അറിയിക്കാൻ എത്തിയതാണിവർ. 2016ൽ ഇവർ സമൂഹമാധ്യമത്തിലിട്ട കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. 

2016ലാണ് ഇവരുടെ മുൻഭർത്താവ് പുനർവിവാഹിതനാകുന്നത്. നവദമ്പതികളുടെ ഫോട്ടോയ്ക്ക് താഴെ നിങ്ങൾ നശിച്ചുപോട്ടേയെന്നും ഈ കുതിരയ്ക്ക് വേണ്ടിയാണോ നിങ്ങളെന്നെ ഉപേക്ഷിച്ചതെന്നുമാണ് ലലേഹ് ഷാർവേഷ് കുറിച്ചത്.

പതിനട്ടുവർഷത്തെ വിവാഹജീവിതം അവസാനിപ്പിച്ച് ലലേഹ് ലണ്ടനിലേക്ക് പോയപ്പോൾ ഫർസി ദുബായിൽ തന്നെ തുടർന്നു. ദുബായിലെ സൈബർ കുറ്റകൃത്യ നിമയപ്രകാരമാണ് ലലേഹിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അച്ഛന്റെ അപ്രതീക്ഷിത മരണത്തിന്റെ ആഘാതത്തിൽ നിന്നും മുക്തയാകുന്നതിന് മുൻപ് അമ്മയും അറസ്റ്റിലായതിന്റെ വിഷമത്തിലാണ് പതിനാലുകാരി മകൾ. അമ്മയെ മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് മകൾ ദുബായി ഭരണാധികാരിയ്ക്ക് കത്ത് അയച്ചിട്ടുണ്ട്.