സ്വന്തം പേരിന്റെ അർഥം ഇൗ യുവതിയോട് ജീവിതത്തിൽ ആരും കാണിച്ചിട്ടില്ല. ഒറ്റപ്പെടലിന്റേയും അവഗണനയുടെയും നടുവിലാണ് തൃശൂർകാരി പ്രീതി. അപൂര്‍വ രോഗം ബാധിച്ച് ചെറുപ്പം മുതൽ നരകതുല്യമായ ജീവിതമാണ് ജീവിച്ചുതീർക്കുന്നത്. സ്വന്തം രൂപമാണ് ഇവരെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുന്നത് എന്ന് ചുറ്റുമുള്ള ചിലര്‍ അവരോട് പറയുന്നു. ഒന്നും വേണ്ട മനുഷ്യനായിട്ട് കണ്ടാൽ മതിയെന്ന് തൊഴുകയ്യോടെ പ്രീതി പറയുന്നു. സാമൂഹികപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഇൗ ജീവിതം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
‘സ്കൂളിൽ പഠിക്കുന്ന കാലം മുതൽ എന്നെ ആരും കൂടെ കൂട്ടില്ല. ഒറ്റക്കാണ് ഞാൻ നടക്കുക. ഉച്ചയ്ക്ക് കഴിക്കാൻ തന്ന കഞ്ഞിയിൽ വരെ തുപ്പിയിട്ടു ഒരാൾ. അത്തരത്തിൽ ഒട്ടേറെ അവഗണനകൾ. പ്രേതം, ഭൂതം എന്നൊക്കെ ഇപ്പോഴും ചിലർ കളിയാക്കി വിളിക്കാറുണ്ട്. അമ്മയും സഹോദരനുമാണ് ആകെ ഉള്ളത്. അവൻ ജോലിക്ക് പോയി കിട്ടുന്ന നിസാര ശമ്പളം കൊണ്ടാണ് ജീവിക്കുന്നത്. എന്റെ ഇൗ രൂപം കാരണം ഒരു കടയിൽ പോലും എന്നെ ജോലിക്ക് നിർത്തുന്നില്ല.. ’ വാക്കുകൾ പൂർത്തിയാക്കാനാകാതെ പ്രീതി പൊട്ടിക്കരഞ്ഞു.
ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദനയാണ് പ്രീതി അനുഭവിക്കുന്നത്. ചികിൽസിച്ചാൽ രോഗം മാറുമെന്ന പ്രതീക്ഷയിലാണ് കുടുംബം. എന്നാൽ ഇതിനാവശ്യമായ പണം കണ്ടെത്താൻ ഇൗ കുടുംബത്തിന് മറ്റുമാർഗങ്ങളൊന്നുമില്ല. വിഡിയോ കാണാം.