സോഷ്യൽ ലോകത്തെ പോസ്റ്റുകളിലും ചർച്ചകളിലും വി.ടി ബൽറാം നിറഞ്ഞുനിൽക്കുകയാണ്. പെരിയ ഇരട്ടക്കൊലപാതകത്തിൽ സാംസ്കാരിക നായകർക്കെതിരെ നടത്തിയ പ്രതിഷേധം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിന് ബൽറാം കൊടുത്ത മറുപടി വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ മറുപടി പോരാട്ടം കെ.ആർ മീരയും വി.ടി ബൽറാമും തമ്മിലാണ്. കെ.ആർ മീരയെ പേരെടുത്ത് വിമർശിച്ച് മുൻപ് ബൽറാം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മീര.
മീരയുടെ മറുപടി വൈറലായതോടെ പോസ്റ്റിന് ചുവട്ടിൽ കമന്റുമായി ബൽറാമും എത്തി. ഉരുളയ്ക്ക് ഉപ്പേരിപോലുള്ള ബൽറാമിന്റെ കമന്റിൽ കെ.ആർ മീര ‘ബാല–രാമാ’ എന്ന് ആദ്യം വിളിച്ചത് മാറ്റി. ശ്രീ ബൽറാം എന്ന് കുറിച്ച് മറുപടിയിട്ടു. അപ്പോൾ ശരിക്കുള്ള പേരൊക്കെ ഉച്ചരിക്കാൻ അറിയാമല്ലേ എന്നായിരുന്നു ബൽറാമിന്റെ മറുപടി കമന്റ്.
‘കാസർക്കോട്ടെയും കണ്ണൂരിലേയും ആരാച്ചാർമാരെക്കുറിച്ച് കെ ആർ മീര വല്ലതും മൊഴിഞ്ഞോ? ഒടുക്കം മൊഴിഞ്ഞ് കണ്ടു. വാരിവലിച്ച് വിസ്തരിച്ചുള്ള സാരോപദേശം സഹിക്കാം, അതിലെ കമന്റുകൾക്ക് അവർ നൽകുന്ന പരിഹാസ/പുച്ഛ മറുപടികളാണ് അസഹനീയം. ആസ്വദിച്ച് അർമ്മാദിക്കുകയാണ് സാഹിത്യ നായിക.’ ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ഇൗ കുറിപ്പിന് ഇപ്പോൾ മറുപടിയുമായി എത്തിയിരിക്കുകയാണ് കെ.ആർ മീര.
‘അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ.എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക. എന്നാണ് കുറിപ്പിന് അവസാനം മീര എഴുതിച്ചേർത്തത്.
കെ.ആർ മീരയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട ഭാവി– സാഹിത്യ നായികമാരേ,
എഴുത്തു മുടങ്ങാതിരിക്കാന്‍. പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍, ഓര്‍മ്മ വയ്ക്കുക–
ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല. ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല. സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല. കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല. നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല. അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.
ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍. ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.
നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍. ഒരു നാള്‍, നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാല്‍, അവര്‍ വരും.
നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍. എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍. ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍. കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍. പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍. അതുകൊണ്ട്, പ്രിയ ഭാവി –സാഹിത്യ നായികമാരേ,
നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്. ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക. അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.
അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല – രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ.എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.