അവധി കിട്ടി; പുല്‍വാമയില്‍ ജീവന്‍ പൊലിഞ്ഞില്ല; വേദന മാറാതെ താക്ക

ഒന്നിച്ച് കളിചിരിയുമായി ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകരുടെ വിയോഗത്തിൽ നിന്നും താക്ക ബെൽക്കർ ഇപ്പോഴും മോചിതനായിട്ടില്ല. പുൽവാമയിലെ സ്ഫോടനത്തിന്റെ നടുക്കം സിആർപിഎഫ് ജവാൻ താക്ക ബെൽക്കറിന് വിട്ടുമാറിയിട്ടില്ല. വീരമൃത്യു വരിച്ചവരിൽ ഒരാളാകേണ്ടതായിരുന്നു അഹമ്മദ്നഗർ സ്വദേശിയായ താക്ക. 

സൈനികർ സഞ്ചരിച്ച ബസിൽ കയറുന്നതിന് ഏതാനും നിമിഷം മുമ്പാണ് താക്കയുടെ അവധി അപേക്ഷ സ്വീകരിച്ച വിവരം ലഭിക്കുന്നത്. ഫെബ്രുവരി 24 ന് ഇദ്ദേഹത്തിന്റെ വിവാഹമാണ്. അത് പ്രമാണിച്ച് അവധിയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ അവധി അപേക്ഷ നിരസിച്ചതിനെത്തുടർന്ന് സഹപ്രവർത്തകർക്കൊപ്പം ജമ്മുവിലേക്ക് തിരിക്കാൻ തയാറായി നിൽക്കുകയായിരുന്നു താക്ക. 

അവസാനനിമിഷമാണ് അവധി അപേക്ഷ സ്വീകരിച്ച സന്തോഷവാർത്ത തേടിയെത്തുന്നത്. എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. വീടണയുന്നതിന് മുമ്പേ ഒപ്പമുണ്ടായിരുന്നവരുടെ മരണവാർത്തയാണ് താക്ക കേൾക്കുന്നത്. ഞായറാഴ്ച രാത്രിയാണ് താക്ക വീട്ടിലെത്തുന്നത്. ആക്രമണവാർത്ത അറിഞ്ഞ ശേഷം ആരോടും മിണ്ടാതെ വിഷാദമഗ്നായി ഇരിക്കുകയാണ് താക്കയെന്നാണ് സഹോദരൻ അരുൺ ബെൽക്കർ പറയുന്നത്.