ടിവി ഷോയില്‍ പാത്രം കഴുകിച്ചു; ജയിലിലെ അനുഭവമോര്‍ത്ത് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്

കളിക്കളത്തിനും പുറത്തും അകത്തുമെല്ലാം തന്റെ അഗ്രസീവായ സ്വഭാവശൈലി കൊണ്ട് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് എസ്.ശ്രീശാന്ത്. പക്വതയില്ലാത്ത പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും വിമർശനശരങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരുന്ന ശ്രീശാന്ത്, ബിഗ്ബോസ് ഹിന്ദി പതിപ്പിലും പതിവ് തെറ്റിച്ചിട്ടില്ല. അവതാരകനും സൂപ്പർതാരവുമായ സൽമാൻഖാൻ ശ്രീയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു രംഗത്തു വന്നത് വൻ വാർത്തയാകുകുയം ചെയ്തു. സഹമത്സരാര്‍ത്ഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സൽമാനെ ചൊടിപ്പിച്ചത്. യഥാർത്ഥ വില്ലൻ ശ്രീയാണെന്ന് സൽമാൻ പറഞ്ഞത് മാധ്യമങ്ങൾ ആഘോഷമാക്കുകയും ചെയ്തു. പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മറ്റുളളവരെ വിലിയരുത്തുന്നവനാണ് ശ്രീയെന്ന് സഹമത്സാരാർത്ഥിയുടെ ആരോപണവും ചർച്ചയായി. 

ബിഗ്ബോസിലെ നിയമങ്ങളും മര്യാദയും ശ്രീശാന്ത് ലംഘിക്കുന്നുവെന്നായിരുന്നു ശ്രീയെക്കെതിരെ ഉയർന്നു വന്ന പുതിയ ആരോപണം. മുന്നറിയിപ്പുകളും നിരന്തരം അവഗണിച്ചതോടെ  ഈ ആഴ്ച ഹൗസ് ക്യാപ്റ്റനായ കരൺവിർ, ശ്രീശാന്തിനും മറ്റൊരു മത്സരാർഥിയായ രോഹിതിനും പാത്രങ്ങൾ കഴുകൽ ശിക്ഷയായി വിധിച്ചു.  പൊടിപിടിച്ചതും ഉപയോഗിച്ചതുമായി നിരവധി പാത്രങ്ങൾ ഇരുവരും കഴുകേണ്ടി വരികയും ചെയ്തു. ഈ പാത്രം കഴുകൽ വൻ ലഹളയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. മത്സരാർത്ഥിയായ മേഘ ശ്രീശാന്തിനെയും രോഹിതിനെയും സഹായിക്കാൻ കൂടിയതിന് ദീപ്ക് താക്കൂർ അസ്വസ്ഥത പ്രകടിപ്പിക്കുകയും മേഘയുമായി ഏറ്റുമുട്ടുകയും ചെയ്തു. അവസരവാദിയെന്നാണ് ദീപക് ദീപയെ വിശേഷിപ്പിച്ചതും.

എന്നാൽ  ‍പാത്രം കഴുകി തീർന്നതോടെ ശ്രീശാന്ത് അസ്വസ്ഥനായി മാറുകയായിരുന്നു. മത്സരത്തിൽ തുടരാൻ തനിക്ക് ആഗ്രഹമില്ലെന്നും ഇവിടെ നിന്ന് പോകണമെന്നും ശ്രീശാന്ത് പറയുകയായിരുന്നു. തുടർന്ന് പൊട്ടിക്കരഞ്ഞ  ശ്രീശാന്തിനെ ബിഗ് ബോസ് കൺഫഷൻ റൂമിലേക്കു വിളിക്കുകയും അനുനയിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. തിഹാർ ജയിലിലായിരുന്നപ്പോൾ പാത്രങ്ങൾ കഴുകിയിരുന്നെന്നും ഈ ശിക്ഷ ആ ദിവസങ്ങളെ ഓർമിപ്പിച്ചെന്നും ശ്രീ വെളിപ്പെടുത്തി.

ഇന്ത്യൻ പ്രീമിയർ ലീഗില്‍ വാതുവെയ്പ്പിനു കൂട്ടുനിന്നുവെന്ന ആരോപിച്ച് 2013 മെയിലാണ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തത്. തിഹാർ ജയിലിലാണ് ഇക്കാലയളവിൽ താരത്തെ പാർപ്പിച്ചത്. ശ്രീശാന്തിനു ബിസിസിഐ ആജീവനാന്ത വിലക്കേർ‍പ്പെടുത്തുകയും ചെയ്തു. പിന്നീട് ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. 

ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ശ്രീശാന്തിന്റെ ഷോയിലെ പ്രസ്താവന നേരത്തെ തന്നെ  വിവാദത്തിൽ ഇടം നേടിയിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ രംഗത്തെത്തിയതോടെയാണിത്. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചിരുന്നു.

ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ഷോയില്‍ ശ്രീ വികാരഭരിതനായി പൊട്ടിക്കരഞ്ഞിതും വാര്‍ത്തയായി. തുടർന്ന് ഭുവനേശ്വരിയുമായുളള പ്രണയത്തെ കുറിച്ചു ശ്രീശാന്ത് വാചലനായതാണ് മുൻ കാമുകിയെ ചൊടിപ്പിച്ചത്. ശ്രീശാന്ത് ഞാനുമായുളള ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നും അതു തന്നെ വല്ലാതെ മുറിവേൽപിച്ചുവെന്നും നികേഷ ബാംഗ്ലൂർ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ബ്രേക്കപ്പിനു ശേഷം ഇതു വരെ ഞാൻ ശ്രീയെ നേരിൽ കണ്ടിട്ടില്ല. ഏഴുവർഷം പ്രണയിച്ചാണ് വിവാഹം ചെയ്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന എന്നെ അത്ഭുതപ്പെടുത്തി. പച്ചക്കളളമാണ് അത്. നികേഷ പട്ടേൽ പറഞ്ഞു.