ഐശ്വര്യയെ കാണാനും മിണ്ടാനും ഒരു കോടി; പുലിവാല് പിടിച്ച് ഷെയ്ഖ് ഹമാദ്

ബോളിവുഡ് താരങ്ങളെ നേരിൽ കാണാനുള്ള മോഹം ഒടുവിൽ പുലിവാലായിരിക്കുകയാണ് ഇൗ സിനിമാമോഹിയ്ക്ക്. ബഹ്റൈന്‍ രാജകുടുംബാംഗമായ ‘ഷെയ്ഖ് ഹമാദ് ഇസ അലി അൽ–ഖലീഫ’യുടെ ഒരു വലിയ ആഗ്രഹമാണ് അദ്ദേഹത്തെ കോടതി കയറ്റിയത്. 

ബോളിവുഡിലെ ഒരുപിടി താരങ്ങളെ നേരിൽ കാണണം കുറച്ച് സമയം അവർക്കൊപ്പം ചെലവഴിക്കണം ഇതായിരുന്നു മോഹം. ഇതിനായി  ഈജിപ്തിലെ പ്രശസ്ത ഇവന്റ ് മാനേജ്മെന്റ ് കമ്പനി ഉടമ അഹമദിന്റെ സഹായവും തേടി. ചോദിക്കുന്ന പണം നൽകാനും ഇദ്ദേഹം തയാറായിരുന്നു. അനില്‍ കപൂര്‍, ഐശ്വര്യ റായ്, സഞ്ജയ് ദത്ത്, ദീപിക പദുകോണ്‍, കരിഷ്മ കപൂര്‍ തുടങ്ങി തിരക്കുള്ള 26 താരങ്ങളാണ് ഷെയ്ഖിന്റെ ലിസ്റ്റിലുള്ളത്.

 20 മിനിറ്റ് അവരുമായി  കുശലം പറഞ്ഞ്, ഒപ്പം നിന്നൊരു സെൽഫിയൊക്കെയെടുത്ത് പിരിയുന്നതിന് ഒരു താരത്തിന് ഒരു കോടിയോളം രൂപ നൽകാമെന്ന് ഷെയ്ഖുമായി അഹമ്മദ് കരാറൊപ്പിട്ടു. ദുബായിലേയും ഇന്ത്യയിലേയും ആര്‍ഭാട ഹോട്ടലുകളിലാണ് കൂടിക്കാഴ്ച തരപ്പെടുത്തിയിരുന്നത്. 

കിംഗ് ഖാനെയും രൺവീർ സിംഗിനെയുമാണ് ആദ്യം അദ്ദേഹം കണ്ടത്. അടുത്ത രണ്ടു പേരെ കൂടി കാണാൻ അഹമ്മദ് ഒപ്പിച്ചെങ്കിലും പിന്നീട് ഇദ്ദേഹം എത്തിയില്ല. ആ സ്വപ്നം അവിടം കൊണ്ട് നിർത്തി ഷെയ്ഖ്.കരാർ പാതി വഴി ഉപേക്ഷിച്ച് ഷെയ്ഖ് മടങ്ങി. 

ഇതോടെ  ഷെയ്ഖിനെതിരേ കോടതിയിൽ പോകാൻ തന്നെ അഹമ്മദ് തീരുമാനിച്ചു. 35 മില്ല്യണ്‍ പൗണ്ട് (ഏതാണ്ട് 320 കോടി രൂപ) നഷ്ടപരിഹാരം കിട്ടണമെന്നു ആവശ്യപ്പെട്ട് ലണ്ടനിലെ കോടതിയിൽ കേസും ഫയൽ ചെയ്തു. ഒരു സ്വപ്നത്തിന് പിന്നാലെ ഇറങ്ങിയ ഷെയ്ഖ് ഇപ്പോൾ കോടതി കയറേണ്ട സ്ഥിതിയിലാണ്. ബഹ്റൈന്‍ രാജാവിന്റെ കസിനും പ്രധാനമന്ത്രിയുടെ അനന്തരവനുമാണ് ഇദ്ദേഹം.