വീല്‍ച്ചെയറില്‍ മുറുകെ പിടിച്ച് ഏഴുന്നേറ്റ് നില്‍ക്കാന്‍ ശ്രമിച്ച പത്ത് വയസുകാരന് സമൂഹമാധ്യമങ്ങളിൽ കൈയ്യടി. അമേരിക്കയിലെ ടെന്നസിലാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം ഉണ്ടായത്. കാലു വയ്യാത്ത വീല്‍ചെയറിന്റെ സഹായമില്ലാതെ ജീവിക്കാനാകാത്ത പത്ത് വയസുകാരനാണ് ദേശീയഗാനം ആലപിച്ചപ്പോള്‍ ഏഴുന്നേറ്റു നിന്നത്.
പത്ത് വയസുകാരനായ എവരി പ്രൈസാണ് ഏവരുടെയും കൈയ്യടി നേടുന്നത്. സെറിബള്‍ പാള്‍സിയുമായി സാമ്യമുള്ള ഹെറെഡിറ്ററി സ്പാസ്റ്റിക് പരപ്ലെജിയ എന്ന രോഗാവസ്ഥയാണ് എവരിക്ക്. കാലുകളുടെ ബലം കുറഞ്ഞ് വീല്‍ചെയറിന്റെ സഹായമില്ലാതെ ജിവിക്കാനാകാത്ത അവസ്ഥ.
ലേ നോറിസ് എന്നയാളാണ് ഫെയ്സ്ബുക്കിൽ ഇത് പങ്കുവച്ചത്. ദേശീയ ഗാനത്തോടുള്ള എവരിയുടെ ആദരം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വളരെ ബുദ്ധിമുട്ടിയാണ് എവരി എഴുന്നേറ്റ് നില്‍ക്കുന്നതെന്ന് വിഡിയോയിൽ നിന്നും വ്യക്തമാണ്. 'എപ്പോഴും ദേശീയഗാനം കേള്‍ക്കുമ്പോള്‍ നെഞ്ചില്‍ കൈവെച്ച് ഇരിക്കുകയാണ് തന്റെ പതിവ്. എന്നാല്‍ ഇക്കുറി തനിക്ക് അതിന് സാധിച്ചില്ല. ഏഴന്നേറ്റു നില്‍ക്കാന്‍ മനസ് പറഞ്ഞു. അത് പ്രകാരം എഴുന്നേൽക്കുകയായിരുന്നു..’ എവരി പറഞ്ഞു.
ഇതോടെ സോഷ്യല്‍ മീഡിയകളിലും എവരി താരമായിരിക്കുകയാണ്. നിരവധി പേരാണ് എവരിക്ക് ദേശീയഗാനത്തോടുള്ള ഈ ആദരത്തെ പുകഴ്ത്തുന്നത്.