തടാകത്തിനടിയിൽ ഒളിച്ചിരുന്നു 3,000 വർഷം പഴക്കമുള്ള കൊട്ടാരം

മുത്തശ്ശികഥകളിലൊക്കെ കേട്ടിട്ടുള്ളതുപോലെ തടാകത്തിനടയിൽ ഒരു കൊട്ടാരം. മുത്തുചിപ്പികളുടെ ഇടയിൽ വലിയ കോട്ടകളുള്ള കൊട്ടാരം നശിക്കാതെ കിടന്നു 3,000 വർഷത്തോളം. തുർക്കിയിലാണ് തടാകത്തിനടിയിലെ കൊട്ടാരം കണ്ടെത്തിയത്. വാൻ തടാകത്തിൽ നടത്തിയ പര്യവേഷണത്തിന്റെ ഫലമായിട്ടാണ് പ്രാചീനമായ ഉറാട്ടുസംസ്കാരത്തിന്റെ ബാക്കിപത്രമായ കൊട്ട കണ്ടെത്തിയത്.

കറുപ്പ് കടലിന്റെയും കാസ്പിയൻ കടലിന്റെയും ഉത്തരഭാഗത്തുള്ള പാറകെട്ടുകൾ നിറഞ്ഞപ്രദേശത്താണ് ഉറാട്ടുസംസ്കാരമുണ്ടായിരുന്നത്. ജലനിരപ്പ് പിൽകാലത്ത് ഉയർന്നതോടെയാണ് കൊട്ടാരവും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും വെള്ളത്തിനടിയിലായത്.

പത്തുവർഷത്തോളമായി പര്യവേഷണം നടക്കുന്നുണ്ട്. കൂടുതൽ ആഴത്തിലേക്ക് ചെന്നാൽ കൊട്ടാരത്തിന്റെ ബാക്കിഭാഗങ്ങളും ഗ്രാമത്തിലെ വീടുകളുടെ അവശിഷ്ടങ്ങളും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പര്യവേഷകർ. തടാകത്തിനടിയിൽ ഒരു സംസ്കാരം തന്നെ ഒളിഞ്ഞിരിക്കുന്നത് അത്ഭുതമാണെന്ന് പര്യവേഷകർ പറയുന്നു.