കൊച്ചി ∙ പൊൻവിലയുള്ള സൂപ്പായി സ്രാവിൻചിറകുകൾ തീൻമേശയിൽ അണിനിരക്കുമ്പോൾ സമുദ്രാന്തർഭാഗത്തു ദിവസം പിടഞ്ഞുചാവുന്നതു സംരക്ഷിത ഇനത്തിൽ പെട്ട എണ്ണായിരത്തോളം സ്രാവുകൾ. ചിറകിനു വേണ്ടിയുള്ള സ്രാവ് വേട്ട 2013 ൽ നിരോധിച്ചതാണെങ്കിലും ഇന്നും ആയിരക്കണക്കിനു സ്രാവുകളെ ചിറകിനായി കൊന്നു തള്ളുന്നുണ്ടെന്നാണു വനം വകുപ്പ് ഫ്ളൈയിങ് സ്ക്വാഡിന്റെ കണ്ടെത്തൽ.
വനം വകുപ്പിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണു ടൺ കണക്കിനു സ്രാവിൻ ചിറകുകൾ സമുദ്ര വിഭവ കയറ്റുമതി അതോറിറ്റി വഴി വിദേശത്തേക്കു പറക്കുന്നത്. വനം വകുപ്പിന്റെ സർട്ടിഫിക്കറ്റോടു കൂടിയാണു മട്ടാഞ്ചേരിയിലെ ഏജൻസി കയറ്റുമതി തുടരുന്നതെന്ന് അധികൃതരും വ്യക്തമാക്കുന്നതോടെ ഈ കണ്ണിയിലെ രാജ്യാന്തര ബന്ധങ്ങൾ തന്നെയാണു പുറത്തു വരുന്നത്.
സ്രാവിൻചിറകിൽനിന്നള്ള സൂപ്പിന് ഒരു പാത്രത്തിന് 7500 രൂപ മുതൽ 10,000 രൂപ വരെയാണു വില. അതുകൊണ്ടു തന്നെ വൻ പണക്കാരുടെ പാർട്ടികളിലെ ‘അഭിമാന അടയാള’മായി സ്രാവിൻ ചിറകു സൂപ്പ് മാറി. സ്രാവിന്റെ മറ്റു മാംസള ഭാഗങ്ങൾക്കു കാര്യമായ വിലയില്ലാത്തതിനാൽ തന്നെ ഏറ്റവും ക്രൂരമായ രീതിയിലാണ് ഇതിനെ കൊല ചെയ്യുന്നത്.
നടുക്കടലിൽ പിടികൂടുന്ന സ്രാവിന്റെ ചിറകുകൾ ബോട്ടിൽ തന്നെ മൂർച്ചയേറിയ കത്തി കൊണ്ട് അരിഞ്ഞെടുക്കും. പൊന്നിൻവിലയുള്ള ചിറകുകൾ കിട്ടിക്കഴിഞ്ഞാൽ പിന്നെ ഉടലിനെന്തു വില! പോരാത്തതിനു അമിത ഭാരവും. ശരീരവുമായി കരയ്ക്കടുക്കാതെ, അതു കടലിൽ തന്നെ ഉപേക്ഷിക്കുകയാണു പതിവ്. നീന്താൻ കഴിയാതെ കടലിന്റെ അടിത്തട്ടിലേക്കു താണു പോകുന്ന സ്രാവ്, കുറച്ചു നാൾ കൂടി ജീവിക്കും.