2016 ജനുവരിയിൽ ‘ആസ്ട്രോണമിക്കൽ ജേണലിൽ’ വന്നൊരു പഠനറിപ്പോർട്ട് ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട് അതുവരെയുണ്ടായിരുന്ന ഒട്ടേറെ നിഗമനങ്ങളെയാണ് അട്ടിമറിച്ചത്. ഒരുപക്ഷേ പ്ലൂട്ടോയെ ‘കുള്ളൻഗ്രഹ’മായി തരം താഴ്ത്തിയതിനു ശേഷമുണ്ടായ ഏറ്റവും വിപ്ലവകരമായ ‘തിയറി’ കൂടിയായിരുന്നിരിക്കണം അത്. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്ട്യൂണിനും ഏറെ അപ്പുറത്ത്, കാണാമറയത്ത്, ഒരു കൂറ്റൻ ഗ്രഹമുണ്ടെന്നതായിരുന്നു ആ പഠനം. കാണാൻ സാധിക്കില്ലെങ്കിലും സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തെ വരെ സ്വാധീനിക്കാൻ തക്ക ശക്തിയുള്ളതാണ് ആ ഗ്രഹമെന്നായിരുന്നു നിഗമനം. ഭൂമിയേക്കാളും പത്തുമടങ്ങ് വലുപ്പമുണ്ട് പ്ലാനറ്റ് 9 എന്നറിയപ്പെടുന്ന ആ ഗ്രഹത്തിന്. സൂര്യനിൽ നിന്ന് നെപ്ട്യൂൺ എത്ര അകലെയാണോ അതിനും പത്തുമടങ്ങ് ദൂരെയാണ് പുതിയ ഗ്രഹത്തിന്റെ സ്ഥാനമെന്നും കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ട് ഗവേഷകർ തങ്ങളുടെ പഠന റിപ്പോർട്ടിലൂടെ വാദിച്ചു.
അവരിൽ ഒരാൾ, മൈക് ബ്രൗൺ, ആണ് പ്ലൂട്ടോയ്ക്ക് ഗ്രഹങ്ങളുടെ സ്വഭാവമില്ലെന്നും സൗരയൂഥത്തിൽ നിന്നു പുറത്താക്കി കുള്ളൻ ഗ്രഹമായി ‘തരംതാഴ്ത്തണ’മെന്നും ആവശ്യപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. അന്ന് മൈക്കിനൊപ്പമുണ്ടായിരുന്ന കോൺസ്റ്റന്റൈൻ ബാറ്റിജിൻ എന്ന ഗവേഷകനാണ് ഇപ്പോൾ പുതിയ റിപ്പോർട്ടുമായെത്തിയിരിക്കുന്നത്. ഒൻപതാം അദൃശ്യ ഗ്രഹമുണ്ടെന്നത് ആദ്യത്തെ റിപ്പോർട്ടിൽ നിഗമനം മാത്രമായിരുന്നെങ്കില്‍ ഇത്തവണ കൃത്യമായ അഞ്ച് തെളിവുകളാണ് അദ്ദേഹം പുറത്തെത്തിച്ചിരിക്കുന്നത്. അദൃശ്യമാണ് ഈ അഞ്ചുതെളിവുകളും. പക്ഷേ ആ അഞ്ച് തെളിവുകളും ബഹിരാകാശത്ത് ഒരു ‘സിഗ്നേച്ചർ’ സാന്നിധ്യമായി നിലനിൽക്കുന്നുണ്ട്.