തെറ്റേതു, ഹന്ത, ശരിയേത്? യുവത്വവീര്യം
പറ്റെക്കുടിച്ചു നടമാടിയിതാ നതാംഗി,
പിറ്റേന്നുതാൻ മരണ, മോടിയടുത്ത കൂലം
പറ്റേണ്ട പാഴ്ത്തിരയതിന്നിനിയെന്തടക്കം?
- വൈലോപ്പിള്ളിയുടെ ‘നർത്തകി’യിൽ നിന്ന്
രത്നക്കൽ ഉടയാട ചുറ്റിയ ഉടലുമായി ആനന്ദനടനമാടിയിരുന്ന സുന്ദരി തടവറയിലെ ജാലകപ്പഴുതിലൂടെ നൈരാശ്യം മൊത്തിക്കുടിച്ചു. റൊട്ടി ചുട്ടെടുക്കുന്ന മണം കാറ്റിലൊഴുകിയെത്തിയപ്പോൾ ഓർമകളിലേക്കു മെല്ലെ ചാഞ്ഞു. സൗഹൃദവും പ്രണയവും പൂക്കുന്ന കഫേകളുടെ നറുഗന്ധം. സ്വാതന്ത്ര്യത്തിന്റെയും ജീവിതത്തിന്റെയും ഗന്ധം.
നൂറുവർഷം മുൻപ്, ഇതേദിവസത്തിലെ തണുത്ത വെളുപ്പാൻകാലത്ത്, ഫ്രഞ്ച് ഫയറിങ് സ്ക്വാഡിനു മുന്നിൽ കണ്ണു മൂടിക്കെട്ടാൻ വിസമ്മതിച്ചു നിന്ന ‘ചാരസുന്ദരി’ മാതാ ഹരിയെ ലോകം ഇന്നുമോർക്കുന്നത് അടങ്ങാത്ത ജീവിതാസക്തിയുടെ സൗന്ദര്യശിൽപമായി. ദാമ്പത്യപരാജയത്തിന്റെ തീക്ഷ്ണകാലത്തും ആയ വിഷം കൊടുത്തു കൊന്ന തന്റെ പിഞ്ചു മകന്റെ മൃതദേഹം കണ്ടും തകർന്നടിഞ്ഞ മാർഗരീത്ത സെല്ലെ. ഉയർത്തെഴുന്നേറ്റപ്പോൾ പക്ഷേ, അവൾ മാതാ ഹരിയായി.
41–ാം വയസ്സിൽ, ഒന്നാം ലോകയുദ്ധത്തിന്റെ സംഘർഷകാലത്ത് ആരോപിതയായ പ്രണയപുഷ്പമായി അവൾ വാടിക്കരിഞ്ഞു വീണു. മലബാർ തീരത്തെ ബ്രാഹ്മണകുടുംബത്തിൽ ജനിച്ചവളെന്നു വരെ സ്വയം പരിചയപ്പെടുത്തി പാരിസ് വേദികളിൽ കിഴക്കിന്റെ കാതരനൃത്തമാടിയ മാതാ ഹരിക്ക് നുണ പറയുന്നതും ഒരു സുന്ദരനടനമായിരുന്നു. ജാവക്കാരിയെന്നും ശ്രീലങ്കക്കാരിയെന്നുമൊക്കെ തരം പോലെ, കാലം പോലെ മാറ്റിപ്പറയുമ്പോഴും അവൾ കൊതിച്ചത് ഒരു നൃത്തമുഹൂർത്തത്തിൽ ജീവിതം മുഴുവൻ ജീവിച്ചു തീർക്കാൻ.
വാസ്‌ലാവ് നിജിൻസ്കിയും ഇസഡോറ ഡങ്കനും യൂറോപ്പിന്റെ നൃത്തസങ്കൽപങ്ങളെ ഭാവതീവ്രമാക്കിയ വേളയിലായിരുന്നു മാതാ ഹരിയുടെ നടനവിസ്മയം. ശിവവിഗ്രഹത്തിനു മുന്നിൽ, ആചാരഭംഗിയോടെ, ലാസ്യകാന്തിയോടെ അവർ നൃത്തമാടിയപ്പോൾ യൂറോപ്പ് മതിമയങ്ങിപ്പോയി. കോടീശ്വരകാമുകന്മാരുടെ പ്രളയം; ഒന്നും കൂസാതെയുള്ള ആഡംബര ജീവിതം. ജർമനിക്കു വേണ്ടി ചാരപ്പണി ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മാതാ ഹരി വിചാരണയ്ക്കിടെ സമ്മതിച്ചിരുന്നു.
പണത്തിന് ആവശ്യമുള്ളതിനാൽ അതു കൈപ്പറ്റി. രഹസ്യവിവരങ്ങൾ എഴുതി അറിയിക്കാൻ ചാരന്മാർ ഉപയോഗിക്കുന്ന അദൃശ്യ മഷിയുടെ ഏതാനും കുപ്പികളും അവർ അവളെ ഏൽപിച്ചിരുന്നു. ചാരസന്ദേശങ്ങളിൽ ഉപയോഗിക്കാൻ എച്ച്21 എന്ന രഹസ്യ കോഡ് നൽകി. ചാരപ്പണി ചെയ്യാൻ ഉദ്ദേശമില്ലാത്തതുകൊണ്ടുതന്നെ മഷിക്കുപ്പി വഴിയിൽ വലിച്ചെറിഞ്ഞെന്നാണ് മാതാ ഹരി പിന്നീടു വെളിപ്പെടുത്തിയത്.
കാമുകരിലേറെയും വിവിധ രാജ്യങ്ങളിലെ സൈനികരായിരുന്നു എന്ന ഒറ്റക്കാരണം കൊണ്ടു തന്നെ സംശയിക്കാനും കുറ്റം ആരോപിക്കാനും എളുപ്പമായിരുന്നു. യൂറോപ്പിലെ പ്രക്ഷുബ്ധ പ്രണയജീവിതത്തിൽ, ക്യാപ്റ്റൻ വദിം മാസ്‌ലോവ് എന്ന ഇരുപത്തഞ്ചുകാരൻ റഷ്യൻ പൈലറ്റുമായുള്ള ബന്ധമാണ് ഏറ്റവും വിഖ്യാതം.
∙ മാതാ ഹരി കഥ, കവിത, സിനിമ...
മാതാ ഹരി എന്നാൽ മലയ് ഭാഷയിൽ സൂര്യൻ എന്നർഥം. ജീവിതകാമനയുടെ അസ്തമിക്കാത്ത സൂര്യൻ ജ്വലിച്ചു നിന്ന ആ ജീവിതത്തെക്കുറിച്ച് ജീവചരിത്രങ്ങളും കഥകളും നോവലുകളും സിനിമകളും പിറന്നിട്ടുണ്ട്. പൗലോ കൊയ്‌ലോയുടെ ‘ദ് സ്പൈ’യിൽ മാതാ ഹരിയുടെ ജീവിതം വായിക്കാം. മാതാ ഹരിയെ കേന്ദ്രകഥാപാത്രമാക്കി ജോൺ ഗാൽസ്‍വർത്തി എഴുതിയ കഥയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് വൈലോപ്പിള്ളി എഴുതിയ കവിതയാണു ‘നർത്തകി’.
മാതാ ഹരി എന്ന പേരിൽ 1931ൽ ജോർജ് ഫിറ്റ്സ്മോറിസ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രത്തിൽ ചാരസുന്ദരിയായ വേഷമിട്ടത് നടി ഗ്രേറ്റ ഗാർബോ. 1965ൽ ഷാങ് ലൂയി റിച്ചഡ് സംവിധാനം ചെയ്ത മാതാ ഹരി ഏജന്റ് എച്ച്21 എന്ന ഫ്രഞ്ച് സിനിമയിൽ നായികയായത് ഷാങ് മൊറോ.
മാതാ ഹരി, ജീവിതച്ചുവടുകൾ 1876 ഓഗസ്‌റ്റ് 17– നെതർലൻഡ്‌സിലെ ല്യൂവാർഡനിൽ സമ്പന്നകുടുംബത്തിൽ ജനനം 1891 – അമ്മയുടെ മരണം. 1895 ജൂലൈ 11– ക്യാപ്റ്റൻ റുഡോൾഫ് മക്‌ലിയഡുമായി വിവാഹം; തുടർന്ന് ഇന്തൊനീഷ്യയിലേക്ക് 1897– മകൻ നോർമന്റെ ജനനം 1898 – മകൾ നോൻ ജനിക്കുന്നു 1899– മകന്റെ മരണം 1902– വിവാഹമോചനം 1903– പാരിസിലേക്ക് 1905– ആദ്യ നൃത്തപരിപാടി 1915 – അവസാനത്തെ നൃത്തപരിപാടി 1917 ഫെബ്രുവരി– അറസ്റ്റ് 15 ഒക്ടോബർ 1917– വിചാരണയ്ക്കു ശേഷം പാരിസിൽ വധശിക്ഷ