കാടും കാട്ടുമൃഗങ്ങളും എന്നും മനുഷ്യന് ഒരു അത്ഭുതമാണ്. അവരുടെ നീതിനും ന്യായവുമെല്ലാം തീരുമാനിക്കുന്നതും അവർ തന്നെ. വിശപ്പടക്കാൻ വേണ്ടി മാത്രം വേട്ടയാടുന്നവരാണ് കാട്ടിലെ വേട്ടക്കാർ. കാട്ടുമൃഗങ്ങൾക്കുമുണ്ട് സ്നേഹവും വാത്സല്യവും കരുതലുമെന്ന് തെളിക്കുന്നതാണ് ആഫ്രിക്കയിലെ ബോട്സ്വാനയിൽ നിന്നു വന്യജീവി ഫൊട്ടോഗ്രഫറായ ഇവാൻ ഷില്ലറും ഭാര്യ ഹോൾസ്വാർത്തും ചേർന്നു പകർത്തിയ ചിത്രങ്ങൾ. 2014 നവംബറിൽ പകർത്തിയ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ചർച്ചയാവുകയായിരുന്നു. കാടിനേയും കാട്ടുമൃഗങ്ങളേയും ഏറെയടുത്തറിയുന്നവരാണ് വന്യജീവി ഫൊട്ടോഗ്രഫർമാർ. അതുകൊണ്ടുതന്നെ കാട്ടിലെ അസുലഭ നിമിഷങ്ങൾക്കൊക്കെ സാക്ഷിയാകാനും അവർക്കു സാധിക്കാറുണ്ട്. അങ്ങനെയൊരു അസുലഭ മുഹൂർത്തമാണ് ഇവർക്കും ലഭിച്ചത്.
ഒരുകൂട്ടം ബബൂണുകളെ വേട്ടയാടുന്ന സിംഹിണിയെയാണ് ഫൊട്ടോഗ്രഫർമാർ ആദ്യം ഫോക്കസ് ചെയ്തത്. അതിൽ ഒരു പെൺ ബബൂണിനെ വേട്ടായാടി പിടിക്കുന്നതിൽ സിംഹിണി വിജയിക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നാണ് അതുവരെ യാതൊരു പ്രത്യേകതയുമില്ലാതെയിരുന്ന ഈ സംഭവം മാറിമറിഞ്ഞത്. സിംഹിണി കൊന്ന പെൺ ബബൂണിനെ അള്ളിപ്പിടിച്ച് അതിന്റെ കുഞ്ഞ് ചേർന്നുകിടക്കുന്നത് വൈകിയാണ് അതിന്റെ ശ്രദ്ധയിൽ പെട്ടത്. സിംഹത്ത കണ്ടു ഭയന്ന കുഞ്ഞു ബബൂൺ അമ്മയെ വിട്ട് തൊട്ടടുത്തുണ്ടായിരുന്ന മരത്തിൽ അള്ളിപ്പിടിച്ചു കയറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിന് അതിനുള്ള ആരോഗ്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. എന്നാൽ സിംഹിണി മരത്തിലേക്കു പിടിച്ചു കയറിയ കുഞ്ഞു ബബൂണിനരികിലേക്ക് ചെന്നത് ഫൊട്ടോഗ്രഫർമാരെ ഒരു നിമിഷത്തേക്കു ഭയപ്പെടുത്തി. സിംഹം കുഞ്ഞു ബബൂണിനെ ഭക്ഷിക്കും എന്നു കരുതിയ ഫൊട്ടോഗ്രഫർമാരെ അമ്പരപ്പിച്ചുകൊണ്ട് സിംഹിണി അതിനെ കൗതുകത്തോടെ വീക്ഷിക്കാൻ തുടങ്ങി.