തിരുവനന്തപുരം ∙ ഷെയ്ഖ് സുൽത്താനും സംഘത്തിനും അപ്പവും മീൻകറിയും മുതൽ കൊഴുക്കട്ട വരെ വിളമ്പി രാജ്ഭവനിൽ വിശിഷ്ട വിരുന്ന്. അറേബ്യൻ വിഭവങ്ങൾക്കൊപ്പം കേരളീയ ഭക്ഷണവും രുചിച്ച ഷാർജ ഭരണാധികായി ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എല്ലാത്തിനും നൽകിയത് നല്ല മാർക്ക്.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വിശേഷ വിരുന്ന് രാജ്ഭവനിൽ ഒരുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആഥിത്യം സ്വീകരിച്ച് മറ്റൊരു രാജ്യത്തിന്റെ ഭരണാധികാരി രാജ്ഭവനിൽ എത്തുന്നത് ആദ്യമായാണ്. അതിനാൽ എന്തൊക്കെ ഒരുക്കണമെന്ന ആശങ്ക ആദ്യമേ രാജ്ഭവനുണ്ടായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കൺട്രോളർ ജയ പി. നായരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ തുടങ്ങി. ഗവർണറുടെ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു എല്ലാ ചടങ്ങുകളും. രാവിലെ 11ന് രാജ്ഭവനിൽ എത്തിയ ഷെയ്ഖ് സുൽത്താനെ ഗവർണർ ജസ്റ്റിസ് പി. സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു സ്വീകരിച്ചു.
ചായസൽക്കാരമായിരുന്നു ആദ്യം. ചായയ്ക്കൊപ്പം നൽകിയതാകട്ടെ മലയാളിയുടെ സ്വന്തം കൊഴുക്കട്ട. എന്നാൽ, കണ്ടാൽ മീറ്റ്റോൾ എന്നു തോന്നത്തക്ക തരത്തിൽ കൊഴുക്കട്ടയെ ഒന്നു മിനുക്കിയാണു സുൽത്താനും മുന്നിൽ വച്ചത്. ഒപ്പം സുഖിയനും വിളമ്പി.
കോവളം ലീലാ ഹോട്ടലിൽ നിന്നുള്ള സംഘമെത്തിയാണ് കേരളീയ വിഭവങ്ങൾക്കൊപ്പം അറേബ്യൻ രുചികളും ഒരുക്കിയത്. ചെമ്മീൻ, നെയ്മീൻ, മട്ടൻ ബിരിയാണി, ചോറ് തുടങ്ങിയവയും തീൻമേശയിലുണ്ടായിരുന്നു. വാഴയില മാത്രം വേണ്ടെന്നു വച്ചു.