മലയാളികൾക്ക് തിരുവാതിരക്കളി പോലെയാണ് ഗുജറാത്തി സമൂഹത്തിന് ദാൻഡിയ നൃത്തം. ഉത്തരേന്ത്യൻ ജനതയുടെ നവരാത്രി ആഘോഷങ്ങളിലെ പ്രധാനകാഴ്ചയും ഈ നൃത്തരൂപംതന്നെ. മുംബൈ ബോർവില്ലിയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായ ദാൻഡിയ നൃത്തത്തിൻറെ കാഴ്ചകളിലേക്ക്.
വർണശോഭിതമായ തിളങ്ങുന്ന വസ്ത്രങ്ങൾധരിച്ച്, അച്ചടക്കത്തോടെ, പ്രത്യേകതാളത്തിൽ ചുവടുവയ്ക്കുന്ന ദാൻഡിയനൃത്തം. ദുർഗാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി കത്തിച്ചുവച്ച മൺചിരാതുകൾക്ക് ചുറ്റുമായാണ് ദാൻഡിയനൃത്തം ആചാരപരമായി കളിക്കുന്നത്. വൃത്താകൃതിയില്‍ നൃത്തംകളിക്കുന്നത് ജീവിതചക്രത്തെ സൂചിപ്പിക്കുന്നു. എന്നാൽ, മറ്റേതൊരു ആചാരത്തേയുംപോലെ, ദാൻഡിയയും ആളുകൾക്ക് ഒത്തുകൂടാനുള്ള അവസരമാകുമ്പോൾ, പിന്നെയത് ആഘോഷംമാത്രമാകും.
മുബൈപോലുള്ള നഗരങ്ങളിൽ ഗുജറാത്തിസമൂഹം നവ-രാത്രികളിലും ഇതുപോലെ ഒത്തുകൂടും. നൃത്തത്തിൽ മതിമറന്നാടുന്നവർ അങ്ങനെ സന്തോഷംപങ്കുവയ്ക്കും. ചനിയചോളി എന്നാണ് നൃത്തംചവിട്ടുന്നവർ അണിയുന്ന പ്രത്യേകതരം വേഷവിധാനത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ, അത്തരംവസ്ത്രങ്ങൾ അണിയാത്തവർ കരയ്ക്കിരുന്ന് കളികാണില്ല. താളത്തിനൊപ്പം അവരുംപങ്കുചേരും.
പ്രായഭേദമന്യേ നൂറുകണക്കിനാളുകളാണ് നവരാത്രി നാളുകളിൽ നൃത്തംചവിട്ടാൻ ഇങ്ങനെ മുന്നിട്ടിറങ്ങുന്നത്. നവരാത്രിയോട് അനുബന്ധിച്ചുള്ള ഉത്തരേന്ത്യൻ ജനവിഭാഗങ്ങളുടെ ആഘോഷങ്ങളിൽ ഏറ്റവുമധികം ആളുകൾകൂടുന്നതും ദാൻഡിയയ്ക്കുതന്നെ.
വലിയമൈതാനങ്ങളിൽ വിവിധസംഘടനകൾ ചേർന്നുനടത്തുന്ന വമ്പൻപരിപാടികളെകൂടാതെ ചെറിയസംഘങ്ങള്‍ സംഘടിപ്പിക്കുന്ന ദാൻഡിയനൃത്തവും മുംബൈയിലെ നവരാത്രികാഴ്ചയാണ്.