നടി പ്രിയങ്ക ചോപ്രയെ കണ്ട അമ്പരപ്പിലാണ് നോബേൽ ജേതാവ് മലാല യൂസഫ്സായ്. ട്വിറ്ററിൽ ഇരുവരും കൂടിയുള്ള ചിത്രം പങ്ക് വച്ചാണ് മലാല തന്റെ സന്തോഷം ലോകത്തെ അറിയിച്ചത്. താൻ പ്രിയങ്ക ചോപ്രയെ കണ്ടത് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന അടിക്കുറിപ്പോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. ന്യൂയോർക്കില്‍ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയതാണ് ഇരുവരും. യുനിസെഫിന്റെ ഗുഡ് വിൽ പ്രചാരകയാണ് പ്രിയങ്കചോപ്ര.
മലാല ചിത്രം പങ്ക് വച്ചതിന് പിന്നാലെ പ്രിയങ്കയും തന്റെ സന്തോഷം പങ്കിട്ടു. മലാലയെ കണ്ട നിമിഷം വിവരിക്കാൻ വാക്കുകളില്ലെന്നാണ് പ്രിയങ്കയുടെ പക്ഷം. ഇത്ര ചെറുപ്പത്തിലെ ഇത്രയും നേട്ടം സമ്പാദിച്ചതിന് മലാലയെ അഭിനന്ദിക്കാനും മറന്നില്ല മുൻ ലോക സുന്ദരി. ചിത്രം പങ്കിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ 16,500 ലൈക്കുകളാണ് നേടിയത്. 2,200 പേർ ചിത്രം റീട്വീറ്റ് ചെയുകയും ചെയ്തു.
മലാലയുടെ കൂടെയുള്ള ചിത്രം പ്രിയങ്ക പങ്ക് വച്ചത് ഇൻസ്റ്റഗ്രാമിലാണ്. മലാലയെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ താനൊരു നോവൽ എഴുതേണ്ടി വരുമെന്ന് പറഞ്ഞാണ് അടിക്കുറിപ്പിന്റെ തുടക്കം. ഈ ലോകത്ത് മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഒരു മാതൃകയാണ് മലാലയെന്നും മലാലയുടെ അച്ഛനുമായി ഇടപഴകിയപ്പോൾ മരിച്ച് പോയ തന്റെ അച്ഛനെയാണ് ഒാര്‍മ വന്നെന്നും പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഹിന്ദി സിനിമകൾ ഇഷ്ടപ്പെടുന്ന മലാലയെ അടുത്ത തവണ കാണുന്നതുവരെ തങ്ങളുടെ രഹസ്യ ഭാഷ സംസാരിക്കാൻ കാത്തിരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള രണ്ട് സ്ത്രീശക്തികൾ ഒരുമിച്ചപ്പോൾ അത് മറ്റുള്ളവർക്കും സന്തോഷം നൽകി. അയൽ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് പേര്‍ കുട്ടികളുടെ വിദ്യാഭ്യാസം പോലൊരു നല്ല വിഷയത്തിൽ ഒപ്പം നിൽക്കുന്നത് സംതൃപ്തി നൽകുന്നുവെന്ന് ഒരു ട്വിറ്റർ യൂസർ കുറിച്ചു. തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം പാകിസ്ഥാനിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയ മലാലയും കുടുംബവും മലാല ഫണ്ട് എന്ന സംഘടനയിലൂടെയാണ് ഇപ്പോൾ കുട്ടികളുടെ വിദ്യാഭസത്തിനുള്ള യുദ്ധം തുടരുന്നത്. പ്രിയങ്കയാകട്ടെ െഎക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന യുനിസെഫിന്റെ ഗുഡ് വിൽ അംബാസിഡറും.