ബസിൽ കയറിയാൽ എന്തൊക്കെ സാധനങ്ങൾ സൂക്ഷിക്കണമെന്നറിയാൻ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ നടന്ന ലേലത്തിൽ വിൽപനയ്ക്കുവച്ച സാധനങ്ങൾ എന്തെന്ന് അറിഞ്ഞാൽ മതി. ബസുകളിൽനിന്നു വീണുകിട്ടിയ സാധനങ്ങൾ ചട്ടമനുസരിച്ച് ആറുമാസം സൂക്ഷിച്ച ശേഷമുള്ള ലേലമാണ് നടന്നത്.
പല സാധനങ്ങളും തുച്ഛം വിലയ്ക്കാണ് ലേലം പോയത്. കുടയും പ്ലേറ്റും വസ്ത്രങ്ങളും പഴ്സും ബാഗുകളുമെല്ലാം വിറ്റപ്പോൾ കെഎസ്ആർടിസിക്കു വരുമാനം എണ്ണായിരത്തോളം രൂപ. കണ്ടക്ടർമാരും ഡ്രൈവർമാരും പറയുന്നതനുസരിച്ച് ബസ് യാത്രയ്ക്കിടെ ‘കൊഴിഞ്ഞുപോകുന്ന’ സാധനങ്ങളിലെ ആദ്യസ്ഥാനങ്ങൾ ഇങ്ങനെ
1. കുട
മഴയുള്ളപ്പോൾ ബസിൽ കയറും. ഇറങ്ങുമ്പോൾ മഴയില്ലെങ്കിൽ കുട ബസിൽ മറന്നുവയ്ക്കും. ബസിലെ കൊളുത്തുകളിലോ സീറ്റുകൾക്കു പിന്നിലോ തൂക്കിയിട്ട നിലയിലോ ലഗേജ് റാക്കിലോ ആയിരിക്കും മിക്ക കുടകളും. പെട്ടെന്നു കാണാത്ത വിധം ഇരിപ്പിടത്തിന്റെ ഒരുവശത്ത് തിരുകിവയ്ക്കുന്ന ആളുകളുമുണ്ട്. മൂന്നുമടക്ക് കുടകളാണ് ലഭിക്കുന്നതിലധികവും.
2. പഴ്സ്
പോക്കറ്റിൽനിന്നു കൊഴിഞ്ഞുവീഴുന്നതാണ് പഴ്സുകൾ. മുണ്ടിന്റെ മടിക്കുത്തിൽനിന്നും പാന്റ്സിന്റെ പിൻപോക്കറ്റിൽനിന്നും പഴ്സ് വീണുപോകും. പോക്കറ്റടിക്കാർ ‘കലാവിരുതിനു’ ശേഷം ഉപേക്ഷിക്കുന്ന ശൂന്യമായ പഴ്സുകളും ലഭിക്കാറുണ്ട്. അകത്തൊന്നുമില്ലാത്ത ആയിരക്കണക്കിനു രൂപ വിലയുള്ള ബ്രാന്റഡ് പഴ്സുകളും ആയിരങ്ങളടങ്ങിയ പ്ലാസ്റ്റിക് പഴ്സുകളും വീണുകിട്ടാറുണ്ട്.
3. ബാഗ്
ദീർഘദൂരയാത്രക്കാർ സ്റ്റോപ്പെത്തുമ്പോൾ പിടഞ്ഞെണീറ്റ് ബാഗ് എടുക്കാൻ മറന്ന് ഇറങ്ങിപ്പോകാറുണ്ട്. ഒന്നിലധികം ബാഗുകൾ ഉണ്ടെങ്കിലും ഒന്നുമാത്രം എടുത്ത് ഇറങ്ങുന്നവരുമുണ്ട്. ചിലർ, സംഘമായി യാത്ര ചെയ്ത ശേഷം ബാഗ് ‘മറ്റേയാൾ എടുക്കും’ എന്നു കരുതി ഇറങ്ങുന്നു. ഇറങ്ങി ബസ് പോയിക്കഴിഞ്ഞ ശേഷമായിരിക്കും ബാഗ് എടുത്തില്ലെന്നു മനസ്സിലാവുക.
താക്കോലെടുക്കാൻ മറന്നു
മുഴുവൻ സർട്ടിഫിക്കറ്റുകളും ലാപ്ടോപ്പും ചെന്നൈയിലെ ഫ്ലാറ്റിന്റെ താക്കോലുംവരെ ബസിൽ മറന്നുവച്ച യുവദമ്പതികൾക്ക് മലപ്പുറം ഡിപ്പോയിലെ ജീവനക്കാർ അവ തിരിച്ചുനൽകിയത് ആറു മണിക്കൂറിനുള്ളിൽ. രണ്ടാഴ്ച മുൻപ് രാവിലെയുള്ള സർവീസിലാണു സംഭവം. വളാഞ്ചേരി സ്വദേശികളാണ് ചങ്കുവെട്ടിയിൽനിന്നു മലപ്പുറം പാസ്പോർട്ട് സേവാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടയിൽ പൊന്നാനി – മഞ്ചേരി ബസിലാണ് ബാഗ് മറന്നുവച്ചത്. രണ്ടുപേരും മലപ്പുറത്ത് ഇറങ്ങി.
ബസ് മഞ്ചേരിയിലേക്കു പോയി. ടിക്കറ്റ് നോക്കി ഡിപ്പോ അധികൃതർ കണ്ടക്ടറെ കണ്ടെത്തി. തിരിച്ചുള്ള സർവീസിൽ ബാഗ് തിരിച്ചെത്തി. സ്റ്റേഷൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ കൈമാറി. കൈവിട്ടുപോയത് കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ഡിപ്പോയിലുള്ളവർക്ക് മധുരം വിതരണം ചെയ്തുമടങ്ങി.
മറ്റൊരു സംഭവത്തിൽ, കലക്ടറേറ്റിൽ അടിയന്തരമായി എത്തിക്കേണ്ട ഫയൽ ബസിൽവച്ചു മറന്ന ഉദ്യോഗസ്ഥയ്ക്ക് പിറ്റേന്ന് അവ തിരിച്ചെത്തിച്ചത് ബെംഗളൂരുവിൽനിന്നാണ്. ടിക്കറ്റ് നഷ്ടമായതിനാൽ, ബസിന്റെ സമയവും റൂട്ടും മാത്രം ഉപയോഗിച്ച് ബെംഗളൂരു ബസിലാണ് ഫയലെന്നു കണ്ടെത്തുകയായിരുന്നു.
മറന്നുവച്ചാൽ പേടിക്കേണ്ട
∙ കെഎസ്ആർടിസി ബസിൽ മറന്നുവച്ച സാധനങ്ങൾ മറ്റു യാത്രക്കാർ ‘അടിച്ചുമാറ്റിയില്ലെങ്കിൽ’ തിരിച്ചുകിട്ടാൻ വഴിയുണ്ട്. ടിക്കറ്റിൽ ബസ് നമ്പറും ബസ് ഏതു ഡിപ്പോയിലേതാണെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. ടിക്കറ്റെടുത്ത സമയവുമുണ്ടാകും.
ഡിപ്പോയുമായി ബന്ധപ്പെടുക. ബസ് പോകുന്നത് ഏതു ഡിപ്പോയിലേക്കാണെന്ന് അറിയാമെങ്കിൽ അവിടെ വിളിക്കാം. അധികൃതർക്ക് ബസ് നമ്പർ വച്ച് ‘വേ ബിൽ’ പരിശോധിച്ച് കണ്ടക്ടർ ആരെന്നു മനസ്സിലാക്കാം. അയാളെ ഫോണിൽ വിളിച്ച് വിവരം അറിയിക്കും.