സെപ്റ്റംബർ 15ന് അവസാനിക്കുന്ന ‘കാസിനി’ ദൗത്യത്തിൽനിന്ന് ശനിവലയങ്ങളുടെ അതിസമീപ ദൃശ്യങ്ങൾ ലഭിച്ചു. നാരോ ആംഗിൾ ക്യാമറ ഉപയോഗിച്ച് 76,000 കിലോമീറ്റർ അകലത്തിൽ നിന്നാണു ചിത്രങ്ങൾ കാസിനി പകർത്തിയത്. ജൂലൈ മാസത്തിലാണു പകർത്തിയതെങ്കിലും ഇപ്പോഴാണ് അയയ്ക്കുന്നത്.
ശനിവലയങ്ങളിൽ ഉള്ളിൽ നിന്നു മൂന്നാമത്തേതായ ബി വലയത്തിലെ ജാനസ് 2:1 എന്ന പിരിയൻ സാന്ദ്രതരംഗത്തിന്റെ (സ്പൈറൽ ഡെൻസിറ്റി വേവ്) ഘടന ചിത്രങ്ങളിൽ വ്യക്തമാണ്. ശനിയുടെ ഉപഗ്രഹങ്ങളിൽ വ്യത്യസ്തമായ ഭ്രമണരീതിയുള്ള ജാനസാണ് ഈ തരംഗത്തിനു കാരണം. സൗരയൂഥത്തിൽ ശനിക്കു മാത്രമുള്ള പ്രത്യേകതയാണു നിഗൂഢമായ വലയങ്ങൾ. ഹിമകണങ്ങളും പാറക്കഷണങ്ങളുമുൾപ്പെടെയുള്ള വസ്തുക്കൾ ചുറ്റും കറങ്ങുന്നതാണ് വലയമായി കാണുന്നത്.
20 വർഷം ചുറ്റികറങ്ങിയ കസീനിക്ക് 15ന് അന്ത്യനിദ്ര
ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കസീനി പേടകം 15നു ദൗത്യം അവസാനിപ്പിക്കും. ഇന്ധനം തീരാറായ പേടകം ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹപ്രതലത്തിൽ ഇടിച്ചാണു തകരുക.
ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചു ശനിയിലേക്കു കസീനിയെ തള്ളിവിടാനാണു ശാസ്ത്രജ്ഞരുടെ പദ്ധതി. തുടർന്ന് 22 ഭ്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം ഗ്രഹപ്രതലത്തിലേക്ക് ഇടിച്ചിറങ്ങും. അന്ത്യയാത്രയ്ക്കിടയിലും ശനിയുടെ വലയങ്ങൾ തമ്മിലുള്ള അകലത്തെക്കുറിച്ചുള്ള വിവരങ്ങൾ കസീനി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇന്ധനം തീർന്നശേഷം കസീനി ബഹിരാകാശത്ത് ഒഴുകി നടന്നാൽ ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലേക്കോ എൻസെലാദസിലേക്കോ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വാസയോഗ്യമെന്നു കരുതപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ മലിനപ്പെടാതിരിക്കാനാണ് ഉപഗ്രഹത്തെ വഴിതിരിച്ചുവിട്ട് ശനിയിലേക്ക് ഇടിച്ചിറക്കുന്നത്.