'' സൊഹ്റ, ഒരു താരാട്ടിന്റെ ഈണത്തിൽ നിന്റെ സങ്കടങ്ങളെ അലിയിപ്പിച്ചു കളഞ്ഞ് നിന്നെ ഉറക്കാൻ എനിക്കാവതില്ല, പക്ഷേ നിന്റെ സ്വപ്നങ്ങളിലേക്ക് നിന്നെ ഉണർത്താൻ എനിക്കാവും'' എന്ന വാഗ്ദാനത്തോടെയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ആ അഞ്ചു വയസ്സുകാരിയുടെ ജീവിതകാലത്തേക്കുള്ള പഠനച്ചിലവ് താനേറ്റെടുക്കുമെന്ന് ലോകത്തെ അറിയിച്ചത്. കാശ്മീരിൽ കൊല്ലപ്പെട്ട സബ്ഇൻസ്പെക്ടർ അബ്ദുൽ റഷീദിന്റെ മകൾ സൊഹ്റയുടെ പഠനച്ചെലവ് ഏറ്റെടുക്കാൻ താൻ തയാറാണെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചപ്പോൾ ആരാധകർ അഭിനന്ദനപ്രവാഹം കൊണ്ട് അദ്ദേഹത്തെ പൊതിഞ്ഞു.
സൊഹ്റയുടെ പഠനച്ചിലവ് ഏറ്റെടുക്കാമെന്ന് പറഞ്ഞതിനൊപ്പം കരയാതിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം അവളോട് അഭ്യർഥിച്ചു. ''സൊഹ്റ ഇനിയും നിന്റെ കണ്ണുനീർ താഴെവീഴാൻ അനുവദിക്കരുത്. നിന്റെ ദുഖത്തിന്റെ ഭാരം താങ്ങാൻ ഭൂമീദേവിക്കു സാധിക്കാതെ വന്നേക്കും. രാജ്യത്തിനുവേണ്ടി ജീവൻവെടിഞ്ഞ നിന്റെ അച്ഛന് എന്റെ പ്രണാമം''. ഇരുളടഞ്ഞ ജീവിതത്തിൽ പ്രതീക്ഷയുടെ തിരിനാളമായി വന്ന ഗൗതംഗംഭീറിന് മറുപടി അയച്ചുകൊണ്ട് സോറ പറഞ്ഞതിങ്ങനെ. ''ഗൗതം സാർ, ഒരുപാടു നന്ദിയുണ്ട്. താങ്കളുടെ ഈ തീരുമാനത്തിൽ എന്റെ കുടുംബം സന്തോഷിക്കുന്നു. എനിക്ക് ഡോക്ടർ ആവാനാണ് ആഗ്രഹം''.
ആഗസ്റ്റ് 28 നാണ് ജമ്മുക്കാശ്മീർ പൊലീസ് ഫോഴ്സിലെ സബ്ഇൻസ്പെക്ടർ അബ്ദുൽ റഷീദ് മിലിറ്റൻസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അച്ഛന്റെ മരണവാർത്തയറിഞ്ഞു പൊട്ടിക്കരയുന്ന അഞ്ചുവയസ്സുകാരി സൊഹ്റയുടെ ചിത്രം ഒരു നൊമ്പരക്കാഴ്ചയായി അന്നു ദേശീയമാധ്യമങ്ങളുടെയുൾപ്പെടെയുള്ള ഫൊട്ടോഗ്രാഫർമാർ പകർത്തിയിരുന്നു. ആ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും പൊലീസ് ഫോഴ്സിലെ മുതിർന്ന ഉദ്യോഗസ്ഥൻ സൊഹ്റയെ ആശ്വസിപ്പിച്ചുകൊണ്ട് കത്തെഴുതുകയും ചെയ്തിരുന്നു.