എന്തുകൊണ്ട് ട്രാൻസ്‌ജെൻഡർ എന്ന സമൂഹം എപ്പോഴും ചില പ്രത്യേക ജോലികളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു? ഈ ചോദ്യം സമൂഹം കേട്ട് തുടങ്ങിയിട്ട് ഒരുപാട് കാലമൊന്നും ആയിട്ടില്ല. അതിനു മുൻപുവരെ ഭിന്നലിംഗം എന്നാൽ ശരീരവിൽപ്പന നടത്തുന്ന, മറ്റുള്ളവരാൽ അവഗണിക്കപ്പെടുന്ന ഒരു വിഭാഗം മാത്രമായിരുന്നു.
എന്നാൽ ആ ചോദ്യത്തിന് പിന്നാലെ പിറവിയെടുത്ത ഉത്തരങ്ങൾ ട്രാൻസ്‌ജെൻഡർ സമൂഹത്തെയൊന്നാകെ മാറ്റിയെടുത്തു. ഭിന്നലിംഗക്കാരിൽ നിന്നും പ്രിൻസിപ്പലും പോലീസ് ഉദ്യോഗസ്ഥയും ഫാഷൻ ഡിസൈനർമാരുമൊക്കെയുണ്ടായി. അതേ ആർജ്ജവമുള്ള വഴികളിൽക്കൂടിത്തന്നെയാണ് റിയയും മുന്നോട്ടു പോകുന്നത്. മഞ്ചേരി ജില്ലാക്കോടതിയിൽ ലീഗൽ സർവീസ് അതോറിറ്റി സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് ട്രാൻസ്‌ജെൻഡർ ആയ റിയ ഉത്തരവിട്ടുകൊണ്ടു നിയമ കടലാസുകളിൽ കയ്യൊപ്പിടുന്നത്.
ആദ്യത്തെ ലീഗൽ വോളന്റീർ
ഞാൻ ഇവിടെ മലപ്പുറം ജില്ലയിലാണ് പ്രവർത്തിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സ് വിഷയത്തിന് വേണ്ടിയാണ് ഞങ്ങൾ ഒരിക്കൽ ജഡ്ജിയെ കാണാൻ വേണ്ടി ചെന്നത്. അപ്പോഴാണ് അദ്ദേഹം ലീഗൽ വാളന്റിയർ എന്നൊരു വിഭാഗത്തെ കുറിച്ച് സംസാരിക്കുന്നത്. അങ്ങനയാണ് പാരാ ലീഗൽ വോളന്റീർ ആകാൻ വേണ്ടി പരിശീലനത്തിൽ പങ്കെടുത്തത്.
മലപ്പുറം ജില്ലയിലെ ആറു താലൂക്കുകളിൽ ലീഗലായി വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. അതിലേയ്ക്ക് ഒരാളായാണ് ഞാൻ നിയമിക്കപ്പെട്ടത്. അവരിൽ ട്രാൻസ്‌ജെൻഡർ ആയി ഞാൻ മാത്രമേയുള്ളൂ. ജില്ലാ ക്കോടതിയിൽ നടക്കുന്ന മെഗാ അദാലത്തുകളിൽ ന്യായാധിപനായി ഒരു സാമൂഹ്യപ്രവർത്തകനെ ഉൾപ്പെടുത്താനാകും. അങ്ങനെയാണ് വോളന്റിയർ ആയിരുന്ന ഞാൻ ലീഗൽ ഓഫീസർ ആയി എത്തുന്നത്.
വാഹനാപകടക്കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലേക്കാണ് നിയമിക്കപ്പെട്ടത്. കേരളത്തിൽ മലപ്പുറം ജില്ലയിൽ നിന്നാണ് ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ ഇങ്ങനെയൊരു ഔദ്യോഗിക സ്ഥാനത്ത് വന്നെത്തുന്നത് എന്ന സന്തോഷവുമുണ്ട്. വാഹന അപകടക്കേസുകളാണ് അവിടെ കൈകാര്യം ചെയ്യേണ്ടി വന്നത്. മുപ്പതിലധികം കേസുകൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. അതു തന്നെ ഇൻഷുറൻസ് കമ്പനിയും ഉപഭോക്താവായും തമ്മിൽ സംസാരിച്ചിട്ടും പരിഹാരമാകാത്ത കേസുകളാണ് നമ്മുടെ മുന്നിലേയ്ക്ക് വരുക. അത് ശ്രദ്ധിച്ചാൽ മതി.
ഒരുപാട് ട്രാൻസ്ജെൻഡേഴ്‌സുണ്ട്
ഞാൻ കോഴിക്കോടാണ് താമസം. ഒന്നര വർഷമായി മലപ്പുറത്താണ്. ഇവിടെ ഇവർക്ക് വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഔദ്യോഗികമായി ഇങ്ങനെയൊരു പദവിയിലേക്ക് എത്തുന്നത്. ഇപ്പോഴിവിടെ ട്രാൻസ്ജെൻഡേഴ്സിനുവേണ്ടി ഒരു ഷെൽട്ടർ ഹോം നിർമ്മിക്കുന്നുണ്ട്. ക്ലിനിക്ക് വരുന്നുണ്ട്. അതിനു വേണ്ടി ഡോക്ടർമാരുടെ ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. മാസത്തിൽ ഒരിക്കലോ ആഴ്ചയിൽ ഒരിക്കലോ ട്രാൻസ്ജെൻഡേഴ്സിനു വേണ്ടി മാത്രം ഒരു ദിവസം മാറ്റിവയ്ക്കാനാണ് പദ്ധതി. ത്വക്ക് സംബന്ധമായോക്കെ ഒക്കെ നിരവധി ചെറിയ അസുഖങ്ങൾ ഒക്കെ വരാം. അസുഖങ്ങൾ ബാധിച്ചാൽപ്പോലും പൊതു സമൂഹത്തിലേക്കിറങ്ങിവരാൻ പലർക്കും മടിയുണ്ടാകും അത്തരക്കാർക്കും കൂടി വേണ്ടിയുള്ളതാണ് ഇത്തരം ക്ലിനിക്കുകൾ.
ഇവിടെത്തന്നെ ഒരു കുട്ടിയുടെ കേസ് ഈയടുത്ത് ഞാൻ അറ്റൻഡ് ചെയ്തിരുന്നു. ആ കുട്ടി അതിന്റെ മാതാപിതാക്കളെ കാണാൻ പോയ സമയത്ത് വീട്ടുകാർ തല്ലി അടിച്ചോടിച്ചു. അത് അറിഞ്ഞപ്പോൾ കുട്ടിയെ വിളിച്ചു വരുത്തി അതിനു വേണ്ടുന്ന ചികിത്സ നൽകി. അത്യാവശ്യം വാർത്തയും നൽകിയിരുന്നു. പിന്നെ നമ്മൾ തന്നെ ഇടപെട്ട് പഞ്ചായത്ത് വഴി രണ്ടു ലക്ഷം രൂപ ട്രാൻസിനു വേണ്ടി പതിമൂന്നാം പഞ്ചവത്സര പദ്ധതിയിൽ മാറ്റി വച്ചിട്ടുണ്ട്.