ലുങ്കി ഡാൻസ് ആണ് ജോർജേട്ടന്റെയും ഐറ്റം. അതു കക്ഷി ചെയ്തു തുടങ്ങുന്ന കാലത്ത്, പിന്നീട് ചെന്നൈ എക്സ്പ്രസിൽ ‘ലുങ്കി ഡാൻസ്’ കളിച്ചു കാശുവാരിയ ഷാറൂഖ് ഖാൻ കുട്ടിനിക്കറിട്ടു നടക്കുന്നേ ഉണ്ടാവൂ. ഷാറൂഖിനൊപ്പം ഡാൻസ് കളിച്ച ദീപിക പദുക്കോൺ ജനിച്ചിട്ടും ഉണ്ടാവില്ല.
മ്യൂസിയം വളപ്പിലെ പതിവു പ്രഭാതസവാരിക്കാരിൽ എഴുപത്തെട്ടുകാരനായ പോളേട്ടൻ എന്നും ജോർജേട്ടൻ എന്നും വിളിച്ചാൽ രണ്ടും ഒരുപോലെ ഇഷ്ടപ്പെടുന്ന ജോർജ് മങ്കിടി വേറിട്ടു നിൽക്കുന്നത് ഈ ലുങ്കി വേഷത്തിന്റെ ബലത്തിലാണ്.
നടപ്പല്ല, ഡാൻസോളം വരുന്ന കസർത്താണു ജോർജേട്ടന്റെ മാസ്റ്റർപീസ്. ‘നൈക്കി’യുടെയോ ‘പ്യൂമ’യുടെയോ ‘സ്കെച്ചേഴ്സി’ന്റേയോ ആയിരങ്ങൾ വിലവരുന്ന ഷൂസും ബ്രാൻഡഡ് ടീ ഷർട്ടും അണിഞ്ഞ് ‘ഇന്നോവ’യോ ‘ഹോണ്ട മൊബിലിയോ’യോ സ്വയം ഓടിച്ചു വരുന്ന പോളേട്ടന്റെ ബാക്കി ഉടുവസ്ത്രം പക്ഷേ, ലുങ്കി തന്നെ. (ചിലപ്പോൾ കൈലിയും.) ആ വേഷത്തിൽ ഒരൊറ്റയാളേ ഉണ്ടാവൂ മ്യൂസിയം വളപ്പിൽ മിക്കപ്പോഴും.
കാണുന്നവർ അറിയില്ല അഞ്ചു പതിറ്റാണ്ടോളമായി തലസ്ഥാനത്തെ പ്രമുഖ ഫർണിച്ചർ വ്യാപാരിയാണ് ആളെന്ന്.
ബ്രാൻഡഡ് വേഷത്തിന്റെ ആഡംബരത്തെ ലുങ്കികൊണ്ടു മറച്ചുകളയുന്നു കക്ഷി. രോഗത്തെ തോൽപ്പിക്കാൻ മുപ്പതു വയസ്സാകും മുൻപ് നടപ്പുതുടങ്ങിയ ജോർജ് ഇപ്പോൾ നടന്നുനീങ്ങുന്നത് 79 വയസ്സിലേക്കാണ്. ഹെർണിയ ഉണ്ടായിരുന്ന കാലത്ത് പാന്റ്സും ട്രാക്ക് സ്യൂട്ടും ബുദ്ധിമുട്ടായപ്പോഴാണു നടപ്പിനൊപ്പം ലുങ്കിയും ശീലമാക്കുന്നത് .
40 വർഷത്തെ നടപ്പിന്റെ മാത്രമല്ല. കോർപറേഷനിലേക്കും അസംബ്ളിയിലേക്കും പാർലിമെന്റിലേക്കും വരെ മൽസരിച്ച ചരിത്രവുമുണ്ട് ആളിന്. അതും വി.കെ.കൃഷ്ണമേനോൻ അടക്കമുള്ള എതിരാളികളോട്.
‘വീട്ടുകാർക്ക് ഈ വേഷം അത്ര പിടിത്തമൊന്നുമല്ല, നേരിട്ടു പറയുന്നില്ലെന്നു മാത്രം’ പെരുമഴയിൽ മിക്ക നടപ്പുകാരും കളമൊഴിഞ്ഞ മ്യൂസിയത്തിനു മുന്നിൽ ഒരു മണിക്കൂർ നീളുന്ന വർക്ക് ഔട്ട് (നേരത്തേ പറഞ്ഞ ലുങ്കി ഡാൻസ് ) നടത്തവെ ജോർജേട്ടൻ പറഞ്ഞു.
‘ ഒപ്പമുണ്ടായിരുന്ന പലരും വഴിയിൽ കൊഴിഞ്ഞു.’ തൃശൂർ കുര്യച്ചിറക്കാരനായ ജോർജേട്ടൻ (പോൾ പിതാവിന്റെ പേരാണ്.) ഈ പറഞ്ഞ ‘ഒപ്പമുണ്ടായിരുന്നവരുടെ’ പട്ടികയിൽ സാക്ഷാൽ ഫാദർ വടക്കനും പ്രമുഖ പത്രപ്രവർത്തൻ കെ.ആർ.ചുമ്മാറും അടക്കം ഒട്ടേറെ തൃശൂരുകാരും ഉൾപ്പെടുന്നു.