കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ ജീവനക്കാർ കൈമെയ് മറന്ന് അധ്വാനിക്കണമെന്ന് സിഎംഡി: എം.ജി. രാജമാണിക്യം പറഞ്ഞപ്പോൾ ജീവനക്കാർ ഇത്ര പ്രതീക്ഷിച്ചില്ല. ടയർ പഞ്ചറായി റോഡരികിൽ കിടന്ന കെഎസ്ആർടിസി ബസിന്റെ ടയർ മാറ്റാൻ സിഎംഡി തന്നെ മുന്നിട്ടിറങ്ങിയതു കണ്ടപ്പോഴാണ് ജീവനക്കാർക്കു നിർദേശത്തിന്റെ ഗൗരവം മനസിലായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആനയറയ്ക്കു സമീപമായിരുന്നു സംഭവം. ആനയറ ഡിപ്പോയിലെ പരിശോധന കഴിഞ്ഞു മടങ്ങുമ്പോഴാണ് ബസ് വഴിയിൽ കിടക്കുന്നതു രാജമാണിക്യം കണ്ടത്. വികാസ്ഭവൻ ഡിപ്പോയിലെ ബസിന്റെ ടയറാണു പഞ്ചറായത്. ഉടൻ ബ്രേക്ക്ഡൗൺ വാൻ എത്തിക്കാൻ അദ്ദേഹം നിർദേശം നൽകി.
ടയർ ഊരിയെടുക്കാൻ മെക്കാനിക്കൽ ജീവനക്കാരെ സഹായിക്കുകയും ചെയ്തു. 15 മിനിറ്റിനകം ബസ് സർവീസ് പുനരാരംഭിച്ചു. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദധാരിയാണ് രാജമാണിക്യം. ടയർ എളുപ്പത്തിൽ മാറ്റിയിടാനുള്ള മെഷീന് ഓർഡർ കൊടുത്തിട്ടുണ്ടെന്നും അത് ഉടൻ എത്തുമെന്നും അദ്ദേഹം അറിയിച്ചു.