അഞ്ച്‌ലക്ഷം രൂപയ്ക്കുവേണ്ടി പതിനാറുകാരിയായ മകളെ, അച്ഛൻ 65 വയസുകാരന് വിവാഹം ചെയ്തു നൽകി. ഇതേതുടർന്ന് അച്ഛനെതിരെ അമ്മ പൊലീസിൽ പരാതി നൽകി. ഹൈദരബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഒമാൻ സ്വദേശിയായ ഷെയ്ഖ് അഹമ്മദിനാണ് മാതാവിന്റെ അറിവോ സമ്മതമോ ഇല്ലാതെ മകളെ പിതാവ് സിക്കന്ദർ വിവാഹം കഴിപ്പിച്ചത്.
ഭർത്താവും ഭർതൃസഹോദരിയും ചേർന്നാണ് തന്റെ എതിർപ്പ് വകവെയ്ക്കാതെ മകളെ വൃദ്ധനായ ഒരാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചതെന്ന് അമ്മ ഉന്നീസ പരാതി നൽകി. ഭർതൃസഹോദരിയായ ഗൗസിയയുടെ വീട്ടിൽ കുറച്ചുദിവസം നിർത്താൻ എന്നുപറഞ്ഞാണ് മകളെ കൂട്ടിക്കൊണ്ടുപോയത്. എന്നാൽ ഹൈദരബാദിലുള്ള ഒരു ഹോട്ടലിൽ വച്ച് മകളുടെ വിവാഹം നടത്തുകയായിരുന്നു. നാലുദിവസം ഹോട്ടലിൽ താമസിച്ചതിനു ശേഷം വിസ ശരിയാകുന്നതുവരെ ഇവർ ഗൗസിയയുടെ വീട്ടിൽ താമസിച്ചെന്നും പരാതിയിൽ പറയുന്നു.
വിസ ശരിയായ ഉടൻ ഷെയ്ഖ് അഹമ്മദ് മകളെയും കൊണ്ട് കടന്നു കളഞ്ഞു. കഴിഞ്ഞ ദിവസം തന്നെ ഇവിടെ നിന്നും രക്ഷപെടുത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ചുകൊണ്ട് മകളുടെ ഫോൺ വന്നപ്പോഴാണ് ഈ വിവരങ്ങളെല്ലാം താൻ അറിയുന്നതെന്നും ഉന്നീസ പൊലീസിനോട് പറഞ്ഞു. മനേകഗാന്ധി ഉൾപ്പടെയുള്ളവർ സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിൽ നിന്നും കുട്ടിയെ നാട്ടിൽ കൊണ്ടുവരാനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാതാവ്.