സ്ട്രൈക്ക്റേറ്റ് 119; എന്നിട്ടും പഴി യുവ ബോളര്‍മാര്‍ക്ക്; ഒടുവില്‍ മലക്കം മറിഞ്ഞ് രാഹുല്‍

236 റണ്‍സ് എന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നാണ് കൊല്‍ക്കത്തക്കെതിരെ ലക്നൗ സൂപ്പര്‍ ജയന്റ്സ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ മുന്‍പില്‍ നിന്ന് നയിക്കേണ്ട നായകന്‍ മടങ്ങിയത് 21 പന്തില്‍ നിന്ന് 25 റണ്‍സുമായി. സ്ട്രൈക്ക്റേറ്റ് 119. 98 റണ്‍സ് തോല്‍വിയിലേക്ക് ടീം വീണപ്പോള്‍ രാഹുലിന്റെ ബാറ്റിങ് സമീപനത്തിന് നേര്‍ക്ക് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ രാഹുല്‍ തോല്‍വിയില്‍ പഴി ചാരുന്നത് യുവ ബോളര്‍മാരിലും. 

എങ്ങനെയാണ് അവര്‍ ബാറ്റ് ചെയ്യുന്നത് എന്ന് നമ്മള്‍ കണ്ടതാണ്. എതിരാളികളെ സമ്മര്‍ദത്തിലാക്കാന്‍ അവര്‍ക്കാവുന്നു. ഞങ്ങളുടെ യുവ ബോളര്‍മാര്‍ക്ക് ആ സമ്മര്‍ദം താങ്ങാനായില്ല, മല്‍സര ശേഷം രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. എന്നാല്‍ ടീം ആഗ്രഹിക്കുന്ന നിലയിലെ തുടക്കം നല്‍കാതെ പഴി പരിചയസമ്പത്തില്ലാത്ത ബോളര്‍മാരുടെ മേല്‍ വയ്ക്കുന്നു എന്നാണ് രാഹുലിന് നേരെ ഉയരുന്ന വിമര്‍ശനം. 

സ്ട്രൈക്ക്റേറ്റിനെ കുറിച്ച് 2020ല്‍ താന്‍ പറഞ്ഞ അഭിപ്രായത്തില്‍ നിന്ന് മലക്കം മറിയുന്ന രാഹുലിനേയും കൊല്‍ക്കത്തക്കെതിരായ മല്‍സരത്തിന് മുന്‍പ് കണ്ടു. സ്ട്രൈക്ക്റേറ്റ് ഓവര്‍റേറ്റഡ് ടോപ്പിക് ആണെന്നും ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം എന്നുമാണ് രാഹുല്‍ അന്ന് പറഞ്ഞത്. 2023 ഐപിഎല്‍ സീസണിന്റെ തുടക്കത്തിലും തന്റെ ഈ നിലപാട് രാഹുല്‍ ആവര്‍ത്തിച്ചിരുന്നു. 

എന്നാല്‍ കൊല്‍ക്കത്തക്കെതിരായ മല്‍സരത്തിന് മുന്‍പ് സംസാരിക്കുമ്പോള്‍ സ്ട്രൈക്ക്റേറ്റിന് പ്രാധാന്യം നല്‍കുന്നു എന്ന് രാഹുല്‍ വ്യക്തമാക്കി. സ്ട്രൈക്ക്റേറ്റിനെ ചുറ്റി ഒരുപാട് ചര്‍ച്ച നടക്കുന്നു. ഫോര്‍മാറ്റ് മാറുകയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. 

Criticism against KL Rahul