hardik-pandya

ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനായി അംഗീകരിക്കാന്‍ തയ്യാറാകാത്ത മുംബൈ ഇന്ത്യന്‍സ് കളിക്കാര്‍ക്ക് എതിരെ മുന്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ ഹര്‍ഭജന്‍ സിങ്. മുംബൈ ക്യാംപില്‍ നിന്ന് വരുന്ന ദൃശ്യങ്ങള്‍ നല്ല സൂചനയല്ല നല്‍കുന്നത് എന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

ഹര്‍ദിക് ഒറ്റപ്പെട്ടിരിക്കുന്നു. ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ ഹര്‍ദിക്കിനെ ക്യാപ്റ്റനായി അംഗീകരിക്കണം. തീരുമാനം എടുത്തു കഴിഞ്ഞു. ഇനി ടീം ഒന്നിച്ച് നില്‍ക്കണം. ടീമിലെ സാഹചര്യം ഇപ്പോള്‍ ശരിയല്ല. ഹര്‍ദിക്കിനെ സ്വതന്ത്രമായി വിടുന്നില്ല, ഹര്‍ഭജന്‍ സിങ് പറഞ്ഞു. 

മനപൂര്‍വമാണോ അല്ലയോ എന്ന് എനിക്ക് അറിയില്ല. ടീമിലെ ഒരുപാട് പേര്‍ ഹര്‍ദിക്കിനെ ആശയക്കുഴപ്പത്തിലാക്കുന്നു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സ്വതന്ത്രമായി കളിക്കാന്‍ ഡ്രസ്സിങ് റൂമിലെ വലിയ വ്യക്തിത്വങ്ങളില്‍ പലരും ഹര്‍ദിക്കിനെ അനുവദിക്കുന്നില്ല. ആര് ക്യാപ്റ്റനായാലും ഇതൊരു നല്ല സാഹചര്യം അല്ല, ഹര്‍ഭജന്‍ സിങ് ചൂണ്ടിക്കാണിച്ചു. 

ഈ വരുന്ന ട്വന്റി20 ലോകകപ്പില്‍ രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കും എന്ന സൂചന ബിസിസിഐ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ രോഹിത്തിനെ മാറ്റി മുംബൈ ഹര്‍ദിക്കിനെ ക്യാപ്റ്റനാക്കേണ്ടിയിരുന്നില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം നവ്ജോദ് സിങ് സിദ്ദു പറഞ്ഞു. ഫ്രാഞ്ചൈസിയുടെ ബഹുമാനം സംബന്ധിച്ച വിഷയമാണ് ഇത്. ക്യാപ്റ്റനെ മാറ്റിയ ടൈമിങ് ആണ് മാറിപ്പോയത്, സിദ്ദു അഭിപ്രായപ്പെട്ടു.