mayank-yadav

പഞ്ചാബ് കിങ്സിന്റെ ഇന്നിങ്സിലെ 12ാം ഓവര്‍. മായങ്ക് യാദവ് എന്ന യുവ ഫാസ്റ്റ് ബൗളര്‍ക്ക് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിക്കാന്‍ ഐപിഎല്ലിലെ തന്റെ ആദ്യ മല്‍സരം തന്നെ ധാരാളം. ശിഖര്‍ ധവാന് എതിരെ മായങ്കിന്റെ ഡെലിവറി എത്തിയത് മണിക്കൂറില്‍ 155.8 എന്ന വേഗതയില്‍. 2024 ഐപിഎല്‍ സീസണിലെ ഇതുവരെയുള്ള ഏറ്റവും വേഗമേറിയ പന്ത് എന്ന നേട്ടം തന്റെ പേരിലാക്കുകയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 20 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ താരം. 

പഞ്ചാബ് കിങ്സിന് എതിരെ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് എന്ന ഫിഗറുമായാണ് മായങ്ക് തന്റെ ആദ്യ ഐപിഎല്‍ മല്‍സരം അവസാനിപ്പിച്ചത്. ബെയര്‍സ്റ്റോ, പ്രഭ്സിമ്രാന്‍, ജിതേഷ് ശര്‍മ എന്നിവരുടെ വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. 12ാം ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 102 റണ്‍സ് എന്ന ശക്തമായ നിലയില്‍ നില്‍ക്കെയാണ് പഞ്ചാബിനെ പ്രഹരിച്ച് മായങ്ക് എത്തിയത്. ഈ മൂന്ന് വിക്കറ്റുകള്‍ പിഴുത് പഞ്ചാബിന്റെ ചെയ്സിങ്ങിന്റെ താളം തെറ്റിക്കാന്‍ മായങ്കിനായി. 

മായങ്കിനെ ഇന്ത്യന്‍ അക്തര്‍ എന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. അക്തറിനെ റാവല്‍പിണ്ടി എക്സ്പ്രസ് എന്നാണ് വിളിച്ചിരുന്നത്, ആ പേസ് കാരണം. മായങ്ക് യാദവിനെ ഞാന്‍ രാജ്ധാനി എക്സ്പ്രസ് എന്ന് വിളിക്കും. മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനാണ് ഇത്, മഞ്ജരേക്കര്‍ പറഞ്ഞു. 

2022ലെ ഐപിഎല്‍ താര ലേലത്തിലും മായങ്കിനെ ലഖ്നൗ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരുക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. ട്വന്റി20 കരിയറില്‍ 10 മല്‍സരങ്ങളില്‍ നിന്ന് 12 വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. ലിസ്റ്റ് എ കരിയറില്‍ 17 കളിയില്‍ നിന്ന് വീഴ്ത്തിയത് 34 വിക്കറ്റും. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് മായങ്ക്.