virat-kohli-1

സീസണില്‍ തുടരെ രണ്ടാം അര്‍ധ ശതകം കണ്ടെത്തിയാണ് ബെംഗളൂരുവിനായി കോലിയുടെ ബാറ്റിങ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് എതിരെ മറ്റ് ബെംഗളൂരു താരങ്ങള്‍ സ്കോര്‍ ഉയര്‍ത്താനാവാതെ വിയര്‍ത്തപ്പോള്‍ കോലി ഒരുവശത്ത് ഉറച്ചുനിന്നു. 59 പന്തില്‍ നിന്ന് 83 റണ്‍സ് ആണ് കോലി നേടിയത്. എന്നാല്‍ കോലിയുടെ ബാറ്റിങ് സ്ട്രൈക്ക്റേറ്റിന് നേരെ വിമര്‍ശനങ്ങള്‍ ശക്തമാണ്. 

കൊല്‍ക്കത്തക്കെതിരെ ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് കണ്ടെത്തിയപ്പോള്‍ 140 എന്ന സ്ട്രൈക്ക്റേറ്റിലാണ് കോലി ബാറ്റ് വീശിയത്. നാല് ഫോറും നാല് സിക്സുമാണ് കോലിയുടെ ബാറ്റില്‍ നിന്ന് വന്നത്. 200ന് മുകളില്‍ ടീം സ്കോര്‍ എത്തിക്കാന്‍ സാധിക്കുന്ന പിച്ചായിരുന്നു ഇതെന്നാണ് വിലയിരുത്തലുകള്‍ ശക്തമായത്. അവസാന അഞ്ച് ഓവറില്‍ റണ്‍റേറ്റ് ഉയര്‍ത്തി കളിക്കാന്‍ കോലിക്ക് സാധിച്ചില്ലെന്നാണ് വിമര്‍ശനം. ആര്‍സിബി ഇന്നിങ്സിന്റെ അവസാന അഞ്ച് ഓവറില്‍ ഓരോ ഫോറും സിക്സും മാത്രം അടിക്കാനാണ് കോലിക്കായത്. 

പഞ്ചാബ് കിങ്സിന് എതിരെ കോലി അര്‍ധ ശതകം കണ്ടെത്തിയെങ്കിലും ഇവിടേയും കോലിയുടെ ബാറ്റിങ് വിമര്‍ശിക്കപ്പെട്ടിരുന്നു. 49 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്സും സഹിതം 77 റണ്‍സ് ആണ് കോലി നേടിയത്. സ്ട്രൈക്ക്റേറ്റ് 157. ഇവിടെ ആദ്യം സ്കോറിങ്ങിന്റെ വേഗം കൂട്ടി ബാറ്റ് ചെയ്ത കോലി പിന്നെ അര്‍ധ ശതകം കണ്ടെത്തുന്നതിനായി സ്കോറിങ് മെല്ലെയാക്കി എന്നാണ് വിമര്‍ശിക്കപ്പെട്ടത്. 

പഞ്ചാബ് കിങ്സിന് എതിരെ കോലി ആദ്യം നേരിട്ട 15 പന്തില്‍ നിന്ന് 33 റണ്‍സ് നേടി. എന്നാല്‍ പിന്നെ കളിച്ച 29 പന്തില്‍ നിന്ന് നേടിയത് 34 റണ്‍സ് മാത്രം. ഇതിനിടയില്‍ വന്നത് രണ്ട് സിക്സും ഒരു ഫോറും. 181 റണ്‍സോടെ ഓറഞ്ച് ക്യാപ്പ് നിലവില്‍ കോലിയുടെ കൈകളിലാണ്. എന്നാല്‍ കോലി സ്ട്രൈക്ക്റേറ്റ് ഉയര്‍ത്തി കളിക്കണം എന്ന മുറവിളികള്‍ ശക്തമാണ്.