mitchel-starc-muztafizur

സീസണില്‍ എല്ലാ ടീമുകളും ഒരു മല്‍സരം വീതം കളിച്ച് കഴിയുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്ന ചില ഫ്രാഞ്ചൈസികളുണ്ട്. 24.75 കോടി രൂപയ്ക്ക് മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയ കൊല്‍ക്കത്തയോട് ആദ്യ മല്‍സരം കഴിയുമ്പോള്‍ പണം വെള്ളത്തിലാവുമോ എന്നാണ് ആരാധകരുടെ ചോദ്യം. 20.5 കോടിക്ക് കമിന്‍സിനെ ടീമിലെത്തിച്ച ഹൈദരാബാദിനും ആശ്വസിക്കാറായിട്ടില്ല. 

നിലവില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കി നില്‍ക്കുന്ന മുസ്താഫിസൂര്‍ റഹ്മാനെ ചെന്നൈ സ്വന്തമാക്കിയത് 2 കോടി രൂപയ്ക്ക്. ആദ്യ മല്‍സരത്തില്‍ 29 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് മുസ്താഫിസൂര്‍ വീഴ്ത്തിയത്. സീസണിന്റെ തുടക്കത്തിലെ രണ്ടാമത്തെ മികച്ച ബൗളിങ് ആവറേജും മുസ്താഫിസൂറിന്റേതാണ്. തന്റെ ആദ്യ മല്‍സരത്തില്‍ കമിന്‍സ് പിഴുതത് ഒരു വിക്കറ്റ് മാത്രം. സ്റ്റാര്‍ക്കിന് വിക്കറ്റ് നേടാനുമായില്ല. ഹൈദരാബാദിന് എതിരെ 19ാം ഓവര്‍ എറിയാന്‍ സ്റ്റാര്‍ക്കിന്റെ കൈകളിലേക്കാണ് ശ്രേയസ് പന്ത് നല്‍കിയത്. എന്നാല്‍ ക്ലാസനും ഷഹബാസ് അഹ്മദും ചേര്‍ന്ന് സ്റ്റാര്‍ക്കിനെതിരെ അടിച്ചെടുത്തത് 26 റണ്‍സ്.

11.5 കോടി രൂപയ്ക്ക് ആര്‍സിബി സ്വന്തമാക്കിയ അല്‍സാരി ജോസഫ് നേടിയത് ഒരു വിക്കറ്റ്. ഗുജറാത്തിന്റെ 10 കോടിയുടെ താരം സ്പെന്‍സര്‍ വീഴ്ത്തിയത് രണ്ട് വിക്കറ്റ്. എന്നാല്‍ ടീമിനെ ജയിപ്പിച്ചുകയറ്റാന്‍ സ്പെന്‍സറിന് സാധിച്ചു. ഒരു മല്‍സരം കൊണ്ട് തന്റെ കാര്യത്തില്‍ വിധിയെഴുതാനാവില്ല എന്ന സൂചനയും സ്പെന്‍സര്‍ നല്‍കുന്നു.