kohli-cummins

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നിര്‍ണായകമാവുമെന്ന് കരുതുന്നില്ലെന്ന് ഓസ്ട്രേലിയന്‍ നായകന്‍ പാറ്റ് കമിന്‍സ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയമോ ലോകകപ്പിലെ മറ്റ് വേദികളോ പോലെ ടോസ് അഹമ്മദാബാദില്‍ നിര്‍ണായകമാണ് എന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് കലാശപ്പോരിന്റെ തലേന്ന് വന്ന കമിന്‍സിന്റെ വാക്കുകള്‍. 

സ്വന്തം രാജ്യത്ത് സ്വന്തം വിക്കറ്റില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ജീവിതത്തിലൂടനീളം അവര്‍ കളിച്ചുകൊണ്ടിരിക്കുന്ന വിക്കറ്റാണ്. എന്നാല്‍ ഇന്ത്യയില്‍ ഞങ്ങളും ഒരുപാട് ക്രിക്കറ്റ് കഴിച്ചിട്ടുണ്ട്. നമുക്ക് കാത്തിരുന്ന് കാണാം. ലോകകപ്പിലെ എല്ലാ വേദികളേയും എടുത്ത് നോക്കുമ്പോള്‍ അഹമ്മദാബാദില്‍ ടോസ് അത്ര പ്രധാനപ്പെട്ടതല്ല. അവര്‍ നമുക്കെതിരെ എന്ത് എറിഞ്ഞാലും നേരിടാന്‍ ഞങ്ങള്‍ തയ്യാറായിരിക്കും. പദ്ധതികള്‍ കയ്യിലുണ്ടെന്ന് ഉറപ്പിച്ചാവും ഞങ്ങള്‍ ഇറങ്ങുക, കമിന്‍സ് പറഞ്ഞു. 

ലോകകപ്പ് മത്സരം കളിച്ച മറ്റ് സ്റ്റേഡിയങ്ങളേക്കാള്‍ മഞ്ഞിന്റെ സാന്നിധ്യം അഹമ്മദാബാദില്‍ കൂടുതലാവാനാണ് സാധ്യതയെന്നും കമിന്‍സ് പറഞ്ഞു. 'അതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ആദ്യ 20 ഓവറില്‍ സ്വിങ് ലഭിച്ചേക്കും. ലൈറ്റ്സിന് അടിയില്‍ ബാറ്റ് ചെയ്യുന്നതിനേക്കാള്‍ ടോസ് നേടിയാല്‍ ബാറ്റിങ് തിരഞ്ഞെടുത്ത് പകല്‍ ബാറ്റ് ചെയ്യുന്നതാവും കൂടുതല്‍ എളുപ്പം', കമിന്‍സ് പറയുന്നു.