
സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യന്‍ഷിപ്പില്‍ തൃശൂർ ചാംപ്യന്‍മാര്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തൃശൂരിന്‍റെ കിരീട നേട്ടം.
ആതിഥേയരായ മലപ്പുറത്തെ സെമിയില്‍ വീഴ്ത്തിയ പോരാട്ട വീര്യം തൃശൂർ ഫൈനലിലും തുടർന്നു. 32 വർഷത്തിന് ശേഷം കിരീടം ലക്ഷ്യമിട്ടിറങ്ങിയ കണ്ണൂരിന് നിരാശമാത്രം. മത്സരത്തിത്തിന്റെ മുപ്പത്തി മൂന്നാം മിനിറ്റില്‍ മിഥിലാജിലൂടെ തൃശൂര്‍ മുന്നില്‍
ഗോള്‍ വീണതിന് ശേഷം ഉണര്‍ന്നുകളിച്ച കണ്ണൂർ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ റിസ്വാന്‍ അലിയിലൂടെ തിരിച്ചടിച്ചു. 82–ാം മിനിറ്റില്‍ ബോക്സിന് പുറത്ത് തൃശൂരിനനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്ത ബിജേഷ് ബാലന് പിഴച്ചില്ല. തിരിച്ചടിക്കാന്‍ കണ്ണൂര്‍ കിണഞ്ഞ് ശ്രമിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാനായില്ല. തൃശൂരിന്റെ നാലാം കിരീടമാണിത്.