ദേശീയ സ്കൂള്‍ കായിക മേള; കേരള താരങ്ങള്‍ക്ക് പരിശീലനം ഫോണിലൂടെ

ദേശീയ സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന കേരള താരങ്ങള്‍ക്ക് ഫോണിലൂടെ പരിശീലനം നിര്‍ദേശിക്കേണ്ട ഗതികേടില്‍ കായികാധ്യാപകര്‍. പരിചയസമ്പന്നരെ ഒഴിവാക്കി ഇഷ്ടക്കാരായ കായികാധ്യാപകന്മാരെ ഇത്തവണ കേരള സംഘത്തിനൊപ്പം ഉള്‍പ്പെടുത്തിയെന്നാണ് ആക്ഷേപം. നിരന്തരം പരിശീലിപ്പിക്കേണ്ടവര്‍ കുട്ടികളോടൊപ്പമില്ലാത്തത് കേരളത്തിന്റെ പ്രകടനത്തെയാകെ ബാധിക്കുമെന്നാണ് വിമര്‍ശനം.

നേരിട്ട് നല്‍കേണ്ട പരിശീലനത്തിന് ഫോണ്‍ പ്രതിവിധിയാകുമോ. ദേശീയ സ്കൂള്‍ കായികമേളയ്ക്കായി യാത്ര തിരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും പരിശീലകര്‍ കൂടെയില്ല. മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള സംസ്ഥാനത്തെ ഇരുപത്തി നാല് സ്കൂളുകളിലെ പരിശീലകരെ ഉള്‍പ്പെടുത്തിയില്ല.

അധ്യാപകരെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമല്ല. ഇത്തവണ മുന്നൊരുക്കങ്ങളിലും പിഴവുണ്ടായെന്നാണ് ആക്ഷേപം. പക്ഷേ എങ്ങനെയെങ്കിലും ഭോപ്പാലില്‍ എത്താനുള്ള ശ്രമത്തിലാണ് അധ്യാപകര്‍. 

കേരളത്തിന് മെഡല്‍ നേട്ടമുണ്ടാകണം. അതിന് പതിവ് പരിശീലകര്‍ കുട്ടികള്‍ക്കൊപ്പം ചേരണം. പ്രതിസന്ധി മനസിലാക്കി സര്‍ക്കാര്‍ ഇടപെടണമെന്നാണ് കായിക പ്രേമികളുടെയും ആവശ്യം.

Kerala athletes participating in the National School Sports Fair lacks proper coaching