വിനിഷ്യനെതിരായ വംശീയ അധിക്ഷേപം; അപലപിച്ച് സ്പെയിന്‍ പ്രധാനമന്ത്രി

റയല്‍ മഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിക്ഷേപത്തെ അപലപിച്ച് സ്പാനിഷ് പ്രധാനമന്ത്രി. ലാ ലിഗയും അത്‌ലറ്റികോ മഡ്രിഡും സംഭവത്തെ അപലപിച്ച് പ്രസ്താവനയിറക്കി.

കഴിഞ്ഞ ഞായറാഴ്ച അത്‌ലറ്റികോയുടെ ഹോം മൈതാനമായ മെട്രോപൊലിറ്റാനോയില്‍ നടന്ന മഡ്രിഡ് ഡര്‍ബിക്കെത്തിയപ്പോഴാണ് റയല്‍ താരം വിനീഷ്യസ് ജൂനിയറിനെ ഒരു കൂട്ടം പ്രേക്ഷകര്‍ വംശീയമായി അധിക്ഷേപിച്ചത്. റയലിന്‍റെ വിജയത്തിനിടയിലും വിനീഷ്യസിനെ അധിക്ഷേപിച്ചത് ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചയായിരുന്നു.  ഈ സാഹചര്യത്തിലാണ് സംഭവത്തെ അപലപിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രംഗത്തെത്തിയത്. അത്‌ലറ്റിക് ക്ലബിന്‍റെ ആരാധകനായ താന്‍ ഈ സംഭവത്തില്‍ കടുത്ത നിരാശനാണെന്ന്  സ്പാനിഷ് മാധ്യമത്തോട് പറഞ്ഞു. ഇത്തരം സംഭവങ്ങളെ ക്ലബുള്‍ ഗൗരവമായി കാണണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെഡ്രോ സാഞ്ചസ് പറഞ്ഞു. വംശീയ അധിക്ഷേപത്തിന് ലാ ലിഗയില്‍ സ്ഥാനമില്ലെന്നും സ്റ്റേഡിയത്തിന് അകത്തും പുറത്തും നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ലാ ലിഗ പ്രസ്താവനയില്‍ പറയുന്നു. ഞായറാഴ്ചത്തെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ലാ ലിഗ അധികൃതര്‍ അറിയിച്ചു.  വിനീഷ്യസിനെതിരായ അധിക്ഷേപത്തെ അപലപിച്ച് അത്‌ലറ്റികോ മ‍ഡ്രിഡ് പ്രസ്താവനയിറക്കി.  വംശീയ അധിക്ഷേപത്തെ ക്ലബ് ഒരു വിധത്തിലും അംഗീകരിക്കുന്നില്ല.  വംശീയത ഇല്ലാതാക്കാന്‍ ക്ലബ് പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു