പ്ലേ ഓഫ് കാണാതെ പുറത്ത്; ധവാനെ ‘അടിച്ചവശനാക്കി’ അച്ഛൻ: വിഡിയോ

ഐപിഎൽ പ്ലേ ഓഫ് കാണാതെ പുറത്തായതിനു പഞ്ചാബ് കിങ്സ് സൂപ്പർ താരം ശിഖർ ധവാനെ അടിച്ചവശനാക്കി അച്ഛൻ. ശിഖർ ധവാൻ തന്നെയാണ് ഇതിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇതൊരു സീരിയസ് അടിയുടെ രംഗമല്ല. നർമത്തിൽ ചാലിച്ച് ശിഖർ ധവാൻ പങ്കുവച്ചിരിക്കുന്ന വിഡിയോയാണ്. അച്ഛനു മകനും തകർപ്പൻ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. 

പ്ലേ ഓഫ് കാണാതെ പഞ്ചാബ് കിങ്സ് പുറത്തായതിനു പിന്നാലെ തന്നെ മർദിച്ച് അവശനാക്കിയെന്നാണ് ധവാൻ പറഞ്ഞിരിക്കുന്നത്. ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛൻ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന അടിക്കുറിപ്പോടെ അച്ഛൻ ‘തലങ്ങും വിലങ്ങും’ മർദിക്കുന്നതിന്റെ വിഡോയോ റീൽസും ധവാൻ പങ്കുവച്ചു. ഇരുവരും മത്സരിച്ച് അഭിനയിച്ച വിഡിയോ സഹതാരങ്ങളും ആരാധകരും ഏറ്റെടുത്തു.മുൻ ഇന്ത്യൻ താരങ്ങളായ ഇർഫാൻ‌ പഠാൻ, ഹർഭജൻ സിങ്, പഞ്ചാബ് കിങ്സ് താരം ഹർപ്രീത് ബ്രാർ തുടങ്ങിയവർ വിഡിയോയ്ക്ക് കമന്റുമായെത്തി. അച്ഛൻ താങ്കെളെക്കാൾ വളരെ മികച്ച നടനാണെന്നായിരുന്നു ഹർഭജൻ സിങ്ങിന്റെ കമന്റ്.

മുൻ ഫ്രാഞ്ചൈസിയായ ഡൽഹി റിലീസ് ചെയ്ത ധവാനെ ഇത്തവണത്തെ ഐപിഎൽ മെഗാ താരലേലത്തിലാണു പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 14 കളിയിൽ 460 റൺസെടുത്ത ധവാൻതന്നെയാണു സീസണിൽ പഞ്ചാബിനായി ഏറ്റവും അധികം റൺസ് നേടിയ താരം. എന്നാൽ ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ സിലക്ടർമാർ ധവാനെ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിൽ ഇടമുണ്ടാകില്ലെന്ന കാര്യം ഔദ്യോഗിക പ്രഖ്യാപനത്തിനു മുൻ‌പുതന്നെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ധവാനെ അറിയിച്ചിരുന്നതായുള്ള ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.