
തുടര്‍ച്ചയായ മൂന്നാം തവണയും ആഷസ് പരമ്പര നിലനിര്‍ത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും പതിനാല് റണ്‍സിനുമാണ് ഓസ്ട്രേലിയ തോല്‍പിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒന്‍പത് ടെസ്റ്റ് മല്‍സരങ്ങള്‍ തോറ്റതിന്റെ നാണക്കേട് ബംഗ്ലദേശിനൊപ്പം ഇംഗ്ലണ്ടും പങ്കിടും. രണ്ടാമിന്നിങ്സില്‍ ഏഴുറണ്‍സ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് കളിയിലെ താരം. ട്വന്റി–20 ലോകകിരീടം, 2003ന് ശേഷം രണ്ടില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി ആഷസ് കിരീടം. പ്രതാപകാല്തതേക്കുള്ള തിരിച്ചുപോക്കിലാണ് ഓസീസ്.
എണ്‍പത്തിരണ്ട് റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാമിന്നിങ്സില്‍ 68 റണ്‍സിന് പുറത്ത്. 1936ന് ശേഷം ആഷസിൽ ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ടിനറെ ഏറ്റവും ചെറിയ ടോട്ടല്‍. നാലുവിക്കറ്റിന് 31 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് 37 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടൊയണ് ആറുവിക്കറ്റുകള്‍ കൂടി നഷ്ടമായത്. ക്യാപ്റ്റന്‍ ജോ റൂട്ടിനും ബെന്‍ സ്റ്റോക്സിനും മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. റൂട്ട് 28 റണ്‍സും സ്റ്റോക്സ് 11 റണ്‍സും എടുത്ത് പുറത്തായി. നാല് ഓവറില്‍ ഏഴുറണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്.
വിഖ്യാതമായി എംസിജിയില്‍ അരങ്ങേറ്റത്തില്‍ ഒരു ബോളറുടെ ഏറ്റവും മികച്ച പ്രകടനം. ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ ഏറ്റവും കൂടുതല്‍ ഡക്കായതും ഈ വര്‍ഷം. 54 തവണ. 1998–ലാണ് 54 ഡക്കുകള്‍ ഇംഗ്ലണ്ട് ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റില്‍ പിറന്നത്. സ്കിപ്പര്‍ പാറ്റ് കമ്മിന്‍സടക്കമുള്ള ഓസീസ് പേസര്‍മാരുടെ പ്രകടനത്തിന് കയ്യടി. മൂന്ന് ടെസ്റ്റിലുമായി ഇംഗ്ലണ്ട് ഒരിക്കല്‍ പോലും 300 കടന്നില്ല. ആദ്യടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നേടിയ 297 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍