ഇന്‍ജറി ടൈമിലെ തകർപ്പൻ ഗോളില്‍ സമനില പിടിച്ച് ബ്ലാസ്റ്റേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗ് ഏഴാം സീസണിലെ ആദ്യ ജയമെന്ന ഈസ്റ്റ് ബംഗാളിന്റെ മോഹത്തിന് ഇൻജറി ടൈമിലെ തകർപ്പൻ ഗോളിൽ കേരളാ ബ്ലാസ്റ്റേഴ്സ് തടയിട്ടു. ഇൻജറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ പാസിൽനിന്ന് ജീക്സൺ സിങ് നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ച് രക്ഷപ്പെട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ പകരക്കാരായി ഇറങ്ങിയാണ് സഹൽ – ജീക്സൺ സഖ്യം ബ്ലാസ്റ്റേഴ്സിന് സമനില ഗോൾ സമ്മാനിച്ചത്. ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു പകരക്കാരൻ താരം ജോർദാൻ മറെയും ഗോളിന് തൊട്ടടുത്തെത്തിയെങ്കിലും ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറിന്റെ തകർപ്പൻ സേവ് അവർക്ക് രക്ഷയായി.

നേരത്തെ, ആദ്യപകുതിയുടെ 13–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ബകാരി കോനെ വഴങ്ങിയ സെൽഫ് ഗോളാണ് ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചത്. മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മുഹമ്മദ് റഫീഖിന്റെ ക്രോസ് തടയാനുള്ള ശ്രമത്തിലാണ് കോനെ സെൽഫ് ഗോൾ വഴങ്ങിയത്. ഇനി ഡിസംബർ 27ന് ഹൈദരാബാദ് എഫ്‍സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.