'അമ്പയർ മരത്തിന് മുകളിലാണ്'; ലോക്ഡൗണിൽ അകപ്പെട്ടു; ചൗധരിക്ക് പറയാനുള്ളത്

മരത്തിന് മുകളിൽ ഫോണുമായിരിക്കുന്ന ഐസിസി അമ്പയർ അനിൽ ചൗധരിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ലോക്‌ഡോൺ കാലമല്ലേ ഇങ്ങനെ പലതും കാണാമെന്നു കരുതിയാണ് ആ  ചിത്രം കൗതുകത്തോടെ നോക്കിയത്. പക്ഷെ സംഭവം അതല്ല. പുള്ളിക്കാരൻ പെട്ടുപോയതാണ്. വൈറസ് വ്യാപനത്തെ തുടർന്ന് ലഭിച്ച ഇടവേള ‘ആഘോഷിക്കാൻ’ ഉത്തർപ്രദേശിലെ ഷാംലിയിലുള്ള ഗ്രാമത്തിൽ മക്കൾക്കൊപ്പം എത്തിയതാണ് അനിൽ ചൗധരി.

പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. മൊബൈലിന് റേഞ്ച് പോലുമില്ലാത്ത ഇവിടെ കുടുങ്ങിയ അവസ്ഥയിലാണെന്ന്  വാർത്താ എജൻസിയോട് ചൗധരി വെളിപ്പെടുത്തിയത്. 

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ബിസിസിഐ റദ്ദാക്കിയ ഇന്ത്യ–ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര നിയന്ത്രിക്കേണ്ട അംപയർമാരുടെ സംഘത്തിൽ അൻപത്തഞുകാരനായ ചൗധരിയും അംഗമായിരുന്നു. പരമ്പര റദ്ദാക്കിയതോടെ കിട്ടിയ ഒഴിവസമയത്ത് ഉത്തർപ്രദേശിലെ ഷാംലിയിലുള്ള വിദൂര ഗ്രാമത്തിൽ സന്ദർശത്തിനു പോയതാണ് അദ്ദേഹം. അവിടെ കുടുങ്ങിപ്പോയി.

മാർച്ച് 16 മുതൽ ഞാനും എന്റെ രണ്ട് മക്കളും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഗ്രാമം സന്ദർശിച്ചിട്ട് സത്യത്തിൽ ദീർഘകാലമായിരുന്നു. അതുകൊണ്ടാണ് ഒഴിവു കിട്ടിയ തക്കത്തിന് ഇവിടേക്കു വന്നത്. ഒരാഴ്ച താമസിക്കാമെന്നു കരുതി എത്തിയതാണ്. പക്ഷേ, ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടെ കുടുങ്ങി. ഭാര്യയും അമ്മയുമാകട്ടെ ഡൽഹിയിലും’ – ചൗധരി പറഞ്ഞു.

‘മൊബൈൽ ഫോണിന് റേഞ്ച് ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ആരെയും ബന്ധപ്പെടാൻ നിർവാഹമില്ല. ഇന്റർനെറ്റിന്റെ കാര്യം പറയകയും വേണ്ട. മൊബൈലിന് അനക്കം വയ്ക്കണമെങ്കിൽ വല്ല മരത്തിലോ വീടിന്റെ ഏറ്റവും മുകളിലോ വലിഞ്ഞുകയറണം. അല്ലെങ്കിൽ ദീർഘദൂരം സഞ്ചരിച്ച് ഗ്രാമത്തിന് വെളിയിൽ പോകണം. എന്നാൽപ്പോലും ചില സമയത്ത് റേഞ്ച് കിട്ടില്ല’ – ചൗധരി വെളിപ്പെടുത്തി.

അമ്പയർമാർക് നടത്തുന്ന ഓൺലൈൻ ട്രൈനിങ്ങിനു പങ്കെടുക്കാനും തൽകാലം വഴിയില്ലെന്ന് അനിൽ പറയുന്നു. രാജ്യാന്തര ക്രിക്കറ്റിൽ 20 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും നിയന്ത്രിച്ചിട്ടുള്ള അംപയറാണ് അനിൽ ചൗധരി.