കോവിഡ് ബാധിതർക്കായി കൈകോർത്ത് കായിക ലോകം: വൻ തുക നൽകി താരങ്ങൾ

കോവിഡ്‌ ബാധിതരെ സഹായിക്കാൻ കൈ കോർത്ത് കായിക ലോകം. റൊണാൾഡോയ്ക്കും മെസ്സിക്കും പിന്നാലെ നെയ്മറും വൻ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകി.

5 മില്യൺ ബ്രസീലിയൻ റിയാലാണ് പി എസ് ജി താരം നെയ്മർ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകിയത്. നാട്ടിലേക്ക് അടുത്തിടെ മടങ്ങിയെത്തിയ നെയ്മർ ഇപ്പോൾ സെൽഫ് ഐസലേഷനിലാണ്. പ്രീമിയർ ലീഗിൽ താരങ്ങളുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കും. താരങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് ആവശ്യപ്പെട്ടത്തിനു പിന്നാലെയാണിത്. ഇതുവഴി 100 മില്യൻ യൂറോ ആരോഗ്യപ്രവർത്തനങ്ങൾക്കായി നൽകാനാകും. ഐ പി എൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു. എത്ര തുകയാണ് നൽകുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ബംഗാളിലേക്കും മഹാരാഷ്ട്രയിലേക്കുമായി 50000 പേർസണൽ പ്രൊട്ടക്ഷൻ എക്വിപ്‌മെന്റുകൾ നൽകി. 

പാക് ക്രിക്കറ്റ് താരം സർഫറാസ് അഹമ്മദ് 2017 ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഉപയോഗിച്ച ബാറ്റ് ലേലത്തിൽ വച്ചു. ഇതിൽ നിന്ന് ലഭിക്കുന്ന തുക റേഷൻ ബാഗുകളും മരുന്നും വാങ്ങി നൽകുന്നതിന് ഉപയോഗിക്കും. കോവിഡ്‌ ബാധിതരെ സഹായിക്കാനായി ഇംഗ്‌ളീഷ് താരം ജോസ് ബട്ലർ ലോകകപ്പ് ജേഴ്‌സി ലേലത്തിൽ വച്ചിരുന്നു. പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി എത്തിഹാദ് സ്റ്റേഡിയം ആരോഗ്യ പ്രവർത്തകർക്കായി  വിട്ടു നൽകി. സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി തുടങ്ങിയവരും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകിയിരുന്നു