‘ഈ ലോകത്തെ ഏറ്റവും മോശം ക്യാപ്റ്റനെന്ന് തോന്നി’; മില്ലറുടെ തുറന്നുപറച്ചില്‍, കയ്യടി

ചിലർ കളിക്കാർ അങ്ങനെയാണ്, അവർ നമ്മുടെ മനസ്സ് കീഴടക്കുന്നത് കളി കൊണ്ട് മാത്രമല്ല, വാക്കുകൾ കൊണ്ടുമാണ്. ഡൂപ്ലെസിക്ക് പകരക്കാരനായി ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനായ ഡേവിഡ് മില്ലറുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ ആരാധകരുടെ ഹ്യദയം തൊട്ടത്.

പാക്കിസ്ഥാനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരവും ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പാകിസ്ഥാൻ കളി കൈയടക്കുമെന്ന് കരുതിയ നിമിഷത്തിൽ താൻ ഈ ലോകത്തെ മോശം ക്യാപ്റ്റനാണന്ന് തോന്നിയെന്നാണ് അദേഹത്തിന്റെ വെളിപ്പെടുത്തൽ. സത്യസന്ധമായി പറഞ്ഞാല്‍ ആ സമയം എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ലായിരുന്നുവെന്നും അദേഹം പറഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മില്ലറുടെ മികവിൽ ദക്ഷിണാഫ്രിക്ക 188 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ ബാബര്‍ അസമും(90) ഹുസൈന്‍ തലതും(55) പാക്കിസ്ഥാനുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. പക്ഷേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനെ പാക്കിസ്ഥാന് കഴിഞ്ഞുള്ളു.

വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുമ്പോള്‍ അവര്‍ സ്വാഭാവികമായും തകര്‍ത്തടിക്കുമെന്ന് അറിയാമായിരുന്നു. തുടക്കത്തില്‍ ഞങ്ങളുടെ ബൗളര്‍മാരും നിറം മങ്ങിയെന്നും മില്ലർ പറഞ്ഞു.