ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി ആലുവ പൊലീസ്. മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാരുടെ മൊബൈലുകള്‍ മോഷ്ടിച്ച രണ്ടുപേരാണ് ഫോണ്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ബംഗാളിലേക്ക് രക്ഷപെടാന്‍ തയാറെടുത്താണ് പ്രതികള്‍ ആലുവയിലെത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ബംഗാൾ പൊക്കാരിയ സ്വദേശി അലി മുഹമ്മദ്, ഗോൽ പൊക്കാർ സ്വദേശി അഖിൽ എന്നിവരെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 23 ന് രാത്രി മെട്രോയിലെ സെക്യൂരിറ്റി ജീവനക്കാർ താമസിക്കുന്ന കമ്പനിപ്പടിയിലുള്ള വാടക വീട്ടിൽ നിന്നാണ് 11 മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. രണ്ട് ഫോണുകൾ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന് സമീപം വിറ്റതായി പൊലീസ് കണ്ടെത്തി. തുടർന്ന് അന്വേഷണം എറണാകുളം കേന്ദ്രീകരിച്ചായി. മറ്റു ഫോണുകളും ഇതേ കടയിൽ വിൽക്കാനെത്തിയപ്പോൾ പൊലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
മൊബൈൽ വിറ്റ് കിട്ടുന്ന പണവുമായി രാത്രി തന്നെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പ്രതികൾ. പിടികൂടുമ്പോൾ രാത്രി പുറപ്പെടാനുള്ള ട്രെയിൻ ടിക്കറ്റും ഉണ്ടായിരുന്നു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം പകൽ സമയം കണ്ടു വച്ച് രാത്രി ഇവരുടെ മൊബൈലും മറ്റും ഒരുമിച്ച് മോഷ്ടിക്കുകയാണ് രീതി. അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലാണ് സാധാരണ മോഷണം നടത്തുന്നത്. ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന സ്വഭാവം ഇവർക്കില്ല. പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത പ്രതികൾ മോഷ്ടിച്ചു കിട്ടുന്ന പണം ആഢംബര ജീവിതത്തിനാണ് ഉപയോഗിക്കുന്നത്. എറണാകുളത്തും സമാന സ്വഭാവത്തിലുള്ള മോഷണത്തിന് കേസുണ്ട്. ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്ഐ എസ്.എസ്.ശ്രീലാൽ, എഎസ്ഐ പി.എ.അബ്ദുൾ റഹ്മാൻ, സിപിഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.