
പാലക്കാട് തൃത്താല പട്ടിത്തറ മേഖലയിലെ കവര്‍ച്ചാ പരമ്പരയ്ക്ക് പിന്നാലെ ആനക്കരയിലെ രണ്ട് വീടുകളിലും കവര്‍ച്ചാശ്രമം. കവർച്ചക്കെത്തിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് തൃത്താല പൊലീസ് അന്വേഷണം തുടങ്ങി.
ആനക്കരയിൽ ആളില്ലാത്ത രണ്ടു വീടുകളിലാണ് കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നത്. ഇരു വീടുകളുടെയും വാതിലുകൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. ആന്തുരവളപ്പിൽ നാസറിന്റെ വീട്ടിലും, ആനക്കര കിഴക്കോട്ട് വളപ്പിൽ അബ്ദുൽ ഹമീദിന്റെ വീട്ടിലുമാണ് കള്ളന്‍ കയറിയത്. മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നു.
രണ്ടു വീടുകൾ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, ഒരാൾ തന്നെയാണ് കവർച്ചയ്ക്കു പിന്നിലെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ആളിനായി അന്വേഷണം ഊർജിതമാക്കിയെന്ന് തൃത്താല പൊലീസ് അറിയിച്ചു. ഒരു മാസത്തിനിടെ തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം ഒന്‍പതിടങ്ങളിലാണ് കവര്‍ച്ചയുണ്ടായത്.