കൂടത്തായി കേസ്; ജോളി മുമ്പ് കുറ്റം സമ്മതിച്ചിരുന്നുവെന്ന് സാക്ഷിയുടെ മൊഴി

jolly-koodathayi
SHARE

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജോസഫ് പിടിയിലാകുന്നതിന് ഏറെ മുമ്പ് കുറ്റം സമ്മതിച്ചിരുന്നുവെന്ന് അയല്‍വാസിയായ പ്രധാന സാക്ഷിയുടെ മൊഴി. എന്നാല്‍ ഇക്കാര്യം വിശ്വാസത്തിലെടുക്കാനാകില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസില്‍ വിചാരണ തുടരുകയാണ്.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

റോയ്തോമസ് വധക്കേസില്‍ അയല്‍വാസിയായ എന്‍.പി. മുഹമ്മദ് എന്ന ബാവയാണ് പ്രതിയായ ജോളി കുറ്റം സമ്മതിച്ചിരുന്നതായി കോടതിയില്‍ മൊഴി നല്‍കിയത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനായി കല്ലറ തുറക്കാന്‍ പൊലിസ് തിരുമാനിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജോളി തന്നെ മുറിയില്‍ വിളിച്ച് കുറ്റസമ്മതം നടത്തിയെന്നാണ് മൊഴി. രാത്രിയിലടക്കം രണ്ടാംപ്രതി എം.എസ്. മാത്യു ഉള്‍പ്പെടെയുള്ളവര്‍ അവിടെ വരാറുണ്ടായിരുന്നുവെന്നും ബാവ പറയുന്നു.  എന്നാല്‍ എം.എസ്. മാത്യുവിന്‍റെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ എതിര്‍ത്തു. ബാവക്ക് റോയ് തോമസിന്‍റെ വീടുമായി അടുപ്പമുണ്ടായിരുന്നില്ലെന്നാണ് വാദം. കാരണം മുമ്പ് റോയ് തോമസുമായി ബാവ ഒരു കട പങ്കാളിത്തത്തില്‍ നടത്തിയിരുന്നു. ആ കച്ചവടത്തിന്‍റെ സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് റോയ് തോമസിന്‍റെ പിതാവുമായി  ബാവ അകന്നിരുന്നു. ബാവ ആ വീട്ടില്‍ ചെല്ലുന്നത് പോലും റോയ് തോമസിന്‍റെ പിതാവിന് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. 

2011 ലാണ് റോയ് തോമസ് മരിക്കുന്നത്. 2019 ലാണ് ബാവയുടെ വെളിപ്പെടുത്തലെന്നും ഇത് വിശ്വസനീയമല്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യപ്രതി ജോളി ജോസഫിന്‍റെ അഭിഭാഷകനായ ബി.എ. ആളൂര്‍ സാക്ഷിയെ ക്രോസ് വിസ്താരം ചെയ്തില്ല. ഓപ്പണ്‍ കോടതിയില്‍ കേസിന്‍റെ വിചാരണ നടത്തണമെന്നാണ് ബി.എ. ആളൂരിന്‍റെ ആവശ്യം. ഹൈക്കോടതി ഇതിന്മേല്‍ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ക്രോസ് വിസ്താരത്തിലേയ്ക്ക് കടക്കാനാണ് ബി.എ. ആളൂരിന്‍റെ തീരുമാനം.  

MORE IN Kuttapathram
SHOW MORE