ഗണ്‍മാനെ കിട്ടാൻ വ്യാജബോംബ് ആക്രമണം; സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍

ഗണ്‍മാനെ അനുവദിച്ചു കിട്ടാനായി സ്വന്തം വീടിനു പെട്രോള്‍ ബോംബെറിഞ്ഞ സംഘപരിവാര്‍ നേതാവ് അറസ്റ്റില്‍. തമിഴ്നാട്ടിലെ തീവ്രഹിന്ദു സംഘടനയായ ഹിന്ദുമുന്നണിയുടെ കുംഭകോണം ടൗണ്‍ പ്രസിഡന്റ് ചക്രപാണിയുടെ ബോംബാക്രമണ നാടകമാണു പൊലീസ് പൊളിച്ചത്. പെട്രോള്‍ ബോംബുണ്ടാക്കി വീടിനു നേരെ എറിഞ്ഞശേഷം  ഇയാള്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

തിങ്കാഴ്ച പുലര്‍ച്ചെ, തന്റെ വീടിനുനേരെ അജ്ഞാതര്‍ ബോംബെറിഞ്ഞെന്നു ചക്രപാണിയാണു കുംഭകോണം ഈസ്റ്റ്് പൊലീസില്‍ വിവരമറിയിക്കുന്നത്. വീടിനു മുന്നില്‍ കുപ്പിച്ചില്ലടക്കമുള്ള ബോംബിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. ബി.ജെ.പി. ജില്ലാ നേതാക്കളടക്കമുള്ളവര്‍ വീടു സന്ദര്‍ശിച്ച് അക്രമികള്‍ക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ടു. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ടതോടെ കുംഭകോണം എസ്.പി. രേവതി പ്രിയയും ഫൊറന്‍സിക് വിദഗ്ധരും ചക്രപാണിയുടെ വീട്ടിലെത്തി പ്രാഥമിക അന്വേഷണം നടത്തി. മൊഴികളിലെ ചേര്‍ച്ചയില്ലായ്മ ശ്രദ്ധിച്ച എസ്.പി. ചക്രപാണിയെ അടക്കം വിശദമായി ചോദ്യം ചെയ്തു. ചോദ്യങ്ങള്‍ മുറുകിയതോടെ ബോംബ് സ്വയം എറിഞ്ഞതാണന്ന് ഇയാള്‍ സമ്മതിച്ചു. തനിക്കു സുരക്ഷാ ഭീഷണിയുണ്ടെന്നു കാണിക്കാനായിരുന്നു ശ്രമമെന്നും മൊഴിയിലുണ്ട്. തുടര്‍ന്നു പ്രദേശത്തെ വില്ലേജ് ഓഫിസറില്‍ നിന്നു പൊലീസ് പരാതി എഴുതി വാങ്ങി. ഇതിന്റെ അടിസ്ഥാനത്തില്‍ കലാപത്തിനു ശ്രമിക്കല്‍, സാമുദായിക സംഘര്‍ഷമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ചക്രപാണിയെ  അറസ്റ്റു ചെയ്തു.

Hindu Munnani man fakes petrol bomb attack, arrested in Kumbakonam