വയോധിക ദമ്പതികള്‍ താമസിച്ചിരുന്ന വീട് കുത്തിതുറന്നു; പണവും സ്വര്‍ണവും കവര്‍ന്നു

കോതമംഗലത്ത് വയോധിക ദമ്പതികള്‍ താമസിച്ചിരുന്ന വീട് കുത്തിതുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവസമായിരുന്നു മോഷണം. രണ്ട് ലക്ഷം രൂപയും രണ്ട് പവന്‍ സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. 

വായനശാലപ്പടിയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. തനിച്ച് താമസിച്ചിരുന്ന ദമ്പതികള്‍ ചൊവാഴ്ച ആശുപത്രിയിലായിരുന്നു. ഈ തക്കം നോക്കിയായിരുന്നു മോഷണം. വീടിന്‍റെ പുറകുവശത്തെ പൂട്ട് പൊളിച്ചണ് മോഷ്ടാവ് അകത്തു കടന്നത്. എല്ലാ മുറികളിലും പരിശോധന നടത്തിയ ശേഷം അലമാരകളിൽ നിന്ന് തുണികളും മറ്റും വലിച്ചുവാരിയിട്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷം രൂപയും രണ്ട് പവന്‍റെ വളയുമാണ് നഷ്ടമായത്. ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോളാണ് മോഷണ വിവരം പുറത്തറിയുന്നത്. 

കോതമംഗലം സിഐ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിരലടയാള വിദഗ്ദര്‍ സ്ഥലതെത്തി പരിശോധന നടത്തി പ്രദേശത്തുള്ള സിസിടിവി കാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണ്. കുടുംബത്തെ അടുത്തറിയുന്നവരാകാം മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.