വൈദ്യ‌നെ കൊന്ന കേസ്: താൻ ജയിക്കുമെന്ന് വിളിച്ചു പറഞ്ഞ് പ്രതി

തെളിവെടുപ്പിനിടെ കേസിൽ താൻ ജയിക്കുമെന്ന് വിളിച്ചു പറഞ്ഞ് നിലമ്പൂരിൽ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫ്. തെളിവെടുപ്പിന് ശേഷം മടക്കിക്കൊണ്ട് പോകുമ്പോഴായിരുന്നു ഷൈബിന്റെ പ്രതികരണം. ഇന്ന് രാവിലെ നിലമ്പൂർ സി.ഐ.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ  പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് കാമറ കണ്ടപ്പോൾ  പ്രതി ഉറക്കെ വിളിച്ചു പറഞ്ഞത്. വീടിനുള്ളിലും വീട്ടുവളപ്പിലുമായി 20 മിനിറ്റിലേറെ തെളിവെടുപ്പ് നടത്തി. കൊല നടന്ന മുറി, മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറി, വീടിന്റെ പരിസരം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. 

ചന്തക്കുന്നിലെ ഒരു ബേക്കറിയിലും തെളിവെടുപ്പിന്റെ ഭാഗമായി പോലീസെത്തിയിരുന്നു. മൃതദേഹം ചാലിയാർ പുഴയിൽ തള്ളിയ ശേഷം പ്രതികൾ വിശ്രമിച്ച ലോഡ്ജിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി.  മൃതദേഹ അവശിഷ്ടത്തിനായി ചാലിയാർ പുഴയുടെ എടവണ്ണ സീതി ഹാജി പാലത്തിന് സമീപം നാവിക സേനയുടെ തിരച്ചിൽ രണ്ടാം ദിവസവും തിരച്ചിൽ നടത്തി.